തിരൂർ: കക്ക വാരുന്നതിനായി കൂട്ടുകാർക്കൊപ്പം ഭാരതപ്പുഴയിൽ ഇറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു. തിരൂർ പുറത്തൂർ കളൂർ സ്വദേശി ബിലാൽ ആണ് പുഴയിലെ കയത്തിൽപ്പെട്ട് ദാരുണമായി മരണപ്പെട്ടത്.
ഒപ്പമുണ്ടായിരുന്ന പുറത്തൂർ സ്വദേശിയായ അഫ്നാൻ (12) എന്ന കുട്ടി നാട്ടുകാരുടെ യഥാസമയത്തുള്ള ഇടപെടൽ മൂലം അത്ഭുതകരമായി രക്ഷപ്പെട്ടു. ശ്വാസംമുട്ടലും അസ്വസ്ഥതകളും പ്രകടിപ്പിച്ച കുട്ടിയെ ഉടൻ തന്നെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം ആണ് സംഭവം. അഞ്ചുപേരടങ്ങുന്ന സുഹൃത്തുക്കളുടെ സംഘമാണ് ഭാരതപ്പുഴയുടെ തീരത്ത് എത്തിയത്. ഇതിൽ ബിലാലും അഫ്നാനും പുഴയിലെ ഒഴുക്കിലും അടിയൊഴുക്കിലും പെട്ട് പെട്ടെന്ന് താണുപോവുകയായിരുന്നു.
കുട്ടികൾ വെള്ളത്തിൽ മുങ്ങുന്നത് കണ്ട് തീരത്തുണ്ടായിരുന്ന മറ്റ് കൂട്ടുകാർ ബഹളം വെച്ചതോടെയാണ് സമീപത്തുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും ഓടിക്കൂടിയത്. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ അഫ്നാനെ വേഗത്തിൽ കരയ്‌ക്കെത്തിക്കാൻ സാധിച്ചെങ്കിലും ബിലാൽ അപ്പോഴേക്കും പുഴയിലെ ആഴമേറിയ കയത്തിൽ കാണാതായിരുന്നു.
പിന്നീട് കൂടുതൽ ആളുകൾ ചേർന്ന് നടത്തിയ വിപുലമായ തിരച്ചിലിലാണ് ബിലാലിനെ കണ്ടെത്താനായത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.