വേങ്ങര : മണ്ഡലത്തിലെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമാകുന്ന വേങ്ങര, കണ്ണമംഗലം സബ് സ്റ്റേഷനുകളുടെ നടപടികൾ വേഗത്തിലാക്കാൻ വകുപ്പുമേധാവികൾക്ക് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. നിർദ്ദേശം നൽകി. എം.എൽ.എ. വിളിച്ചുചേർത്ത കെ.എസ്.ഇ.ബി., മാലിന്യമുക്ത കേരളം എന്നിവയുടെ സംയുക്ത അവലോകനയോഗത്തിലാണ് തീരുമാനം.
വേങ്ങര സബ്‌സ്റ്റേഷന് ഊരകം വില്ലേജിൽ കണ്ടെത്തിയ ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി ആവശ്യമായ തുക റവന്യൂവകുപ്പിലേക്ക് അടവാക്കിയതായും കണ്ണമംഗലത്തെ സബ്‌സ്റ്റേഷന് ഭൂമി ലഭ്യമായതായും എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
വിവിധ പഞ്ചായത്തുകളിൽ വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും എം.എൽ.എ. നിർദ്ദേശം നൽകി.
നവകേരളം, വൃത്തിയുള്ള കേരളം, വലിച്ചെറിയൽമുക്ത കേരളം’ പദ്ധതിയുടെ ഭാഗമായി വേങ്ങര നിയോജക മണ്ഡലത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെ ഹൈക്കോടതി പ്രശംസിച്ചതായി അഡ്വ. മുഹമ്മദ് ഷാ യോഗത്തിൽ അറിയിച്ചു. ഹൈക്കോടതി നിയോഗിച്ചതുപ്രകാരം അമിക്കസ്‌ക്യൂറി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ പരാമർശം. നിയോജകമണ്ഡലത്തിൽ നടന്ന പ്രവർത്തനങ്ങൾ പഞ്ചായത്ത് അടിസ്ഥാനത്തിൽ വിലയിരുത്തി.
ഹരിതകർമസേനയുടെ പ്രവർത്തനങ്ങൾ ഉൗർജിതപ്പെടുത്താനും പഞ്ചായത്തുതലത്തിൽ പുതിയ എം.സി.എഫുകൾ സ്ഥാപിക്കാനും തീരുമാനിച്ചു.
ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ മൻസൂർകോയ തങ്ങൾ, കെ.പി. ഹസീന ഫസൽ, ലിയാഖത്തലി കാവുങ്ങൽ, യു.എൻ. ഹംസ, വി. സലീമ, കെ.എസ്.ഇ.ബി. എക്‌സിക്യുട്ടീവ് എൻജിനീയർ ഒ.പി. വേലായുധൻ, ശുചിത്വമിഷൻ പ്രതിനിധി എസ്. നിഫി, വാർഡംഗങ്ങൾ എന്നിവർ പങ്കെടുത്തു.