മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിന്റെ റെസ വികസനവുമായി ബന്ധപ്പെട്ട് കായികമന്ത്രി വി. അബ്ദുറഹ്‌മാന്റെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർക്കും. ശനിയാഴ്ച ഡൽഹിയിലെ രാജീവ് ഗാന്ധി ഭവനിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡുവുമായി നടത്തിയ കൂടിക്കാഴ്ചയിലെ തീരുമാനപ്രകാരമാണ് യോഗംവിളിക്കുന്നതെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ അറിയിച്ചു.
കരിപ്പൂരിൽ റൺവേയുടെ റെസ വികസനത്തിനായി സംസ്ഥാനസർക്കാർ വലിയ തുക നഷ്ടപരിഹാരംനൽകി ആവശ്യമായ സ്ഥലം ഏറ്റെടുക്കുകയും സ്ഥലം എയർപോർട്ട് അതോറിറ്റിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ഇവിടെ നിർമ്മാണപ്രവർത്തനങ്ങൾക്കായി സ്ഥലം നിരപ്പാക്കുകയും വേലി സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. പണി അടിയന്തരമായി ആരംഭിക്കുന്നതിനാണ് കേന്ദ്രമന്ത്രിയുടെ നിർദേശ പ്രകാരം ഉന്നതതല യോഗം വിളിച്ചു ചേർക്കുന്നത്. ഇവിടെ 50 മീറ്റർ വരെ ഉയരത്തിൽ മണ്ണു നിറയ്ക്കേണ്ട ആവശ്യമുള്ളതിനാൽ മണ്ണിന്റെ ലഭ്യത ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കൂടിയാലോചന നടത്തും. കേരളത്തിലെ വ്യോമ ഗതാഗതവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ കേന്ദ്രമന്ത്രിയുമായി ചർച്ച ചെയ്തതായി മന്ത്രി വി. അബ്ദുറഹ്‌മാൻ അറിയിച്ചു.
കേന്ദ്രമന്ത്രി കിരൺ റിജ്ജുവുമായി കൂടിക്കാഴ്ച നടത്തി
മന്ത്രി വി. അബ്ദുറഹ്‌മാൻ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജ്ജുവുമായി കൂടിക്കാഴ്ച നടത്തി. എറണാകുളത്തു സംസ്ഥാന വഖഫ് വകുപ്പിന്റെയും വഖഫ് ബോർഡിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ശില്പശാലയിൽ ലഭ്യമായ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് തയ്യാറാക്കിയ മെമ്മോറാണ്ടം ജോയിന്റ് പാർലമെന്ററി കമ്മിറ്റി ചെയർമാന് അയച്ചു നൽകിയിരുന്നു. ഇതു സംബന്ധിച്ചുള്ള കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. വഖഫുമായി ബന്ധപ്പെട്ട ഇന്ത്യയിലുള്ള എല്ലാ കാര്യങ്ങൾക്കും ഉതകുന്ന രീതിയിലുള്ള പ്രൊപ്പോസൽ ആണ് ജെ.പി.സി.ക്ക് നൽകിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
മെമ്മോറാണ്ടത്തിന്റെ പകർപ്പ് കേന്ദ്രമന്ത്രിക്കു നൽകി. ജെ.പി.സി. അധ്യക്ഷനെ നേരിട്ടു കാണുമെന്നും മന്ത്രി പറഞ്ഞു.