മഞ്ചേരി: പതിമൂന്നുകാരിയായ സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ പത്തൊൻപത് വയസ്സുകാരന് 123 വർഷം കഠിനതടവും ഏഴുലക്ഷംരൂപ പിഴയും ശിക്ഷ. പിഴയടച്ചില്ലെങ്കിൽ പതിനൊന്നുമാസംകൂടി സാധാരണ തടവ് അനുഭവിക്കണം. അരീക്കോട് പോലീസ് രജിസ്റ്റർചെയ്ത കേസിൽ മഞ്ചേരി സ്പെഷ്യൽ പോക്‌സോ കോടതി ജഡ്ജി എ.എം. അഷ്‌റഫാണ് ശിക്ഷ വിധിച്ചത്.
2019 നവംബറിലാണ് കേസിനാസ്പദമായ സംഭവം. സംരക്ഷണച്ചുമതലയുള്ള സഹോദരൻ വീട്ടിൽവെച്ച് പെൺകുട്ടിയെ പലതവണ ലൈംഗികപീഡനത്തിന് വിധേയമാക്കി ഗർഭിണിയാക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്. അതിജീവിതയടക്കം പ്രധാനസാക്ഷികളെല്ലാം കൂറുമാറിയ കേസിൽ ഡി.എൻ.എ. തെളിവായി സ്വീകരിച്ചാണ് കോടതി പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്
ഗർഭിണിയായ അതിജീവിത സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. ഈ വിവിരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കാത്തതിനാൽ ചികിത്സിച്ച ഡോക്ടർ കേസിലെ രണ്ടാംപ്രതിയാണ്. ഇയാൾക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേചെയ്തിരിക്കയാണിപ്പോൾ. മറ്റൊരു ആശുപത്രിയിൽവെച്ച് പെൺകുട്ടി കുഞ്ഞിന് ജന്മംനൽകി. ഇവിടത്തെ ഡോക്ടറാണ് വിവരം പോലീസിൽ അറിയിച്ചത്.
വിവിധ വകുപ്പുകളിലുള്ള ശിക്ഷ പ്രതി ഒന്നിച്ചനുഭവിച്ചാൽ മതി. അരീക്കോട് പോലീസ് ഇൻസ്പെക്ടർമാരായിരുന്ന എൻ.വി. ദാസൻ, ബിനു തോമസ്, എ. ഉമേഷ് എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സോമസുന്ദരൻ ഹാജരായി.
ശിക്ഷാവിധിക്കുശേഷം കോടതിയിൽവെച്ച് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബ്ലേഡ് ഉപയോഗിച്ച് കൈഞരമ്പ് മുറിക്കുകയായിരുന്നു. മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.