കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളംവഴി ഈ വർഷം 31 വിമാനങ്ങളിലായി 5361 തീർഥാടകർ ഹജ്ജിന് പുറപ്പെടും. ആദ്യവിമാനം മേയ് പത്തിന് പുലർച്ചെ 1.10-നാണ്. മേയ് 22-നാണ് അവസാന വിമാനം.
ഹജ്ജിന് പുറപ്പെടുന്നവരുടെ യാത്രാസൗകര്യങ്ങളും മുന്നൊരുക്കങ്ങളുടെ പുരോഗതിയും വിലയിരുത്താനായി വിമാനത്താവള അതോറിറ്റിയുടെ നേതൃത്വത്തിൽ വിവിധ ഏജൻസികളുടെ പ്രാഥമിക യോഗം നടന്നു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. കസ്റ്റംസ്, എയർലൈൻസ്, സിഐഎസ്എഫ്, എമിഗ്രേഷൻ തുടങ്ങിയവയുടെ പ്രതിനിധികൾ പങ്കെടുത്തു.
വിമാനത്താവളത്തിൽ ലഗേജ് സ്വീകരിക്കുന്നതിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തും. ഓരോ വിമാനത്തിന്റെയും ലഗേജുകൾ കൈമാറുന്നതുവരെ തീർഥാടകരുടെ താത്കാലികവിശ്രമത്തിന് പ്രത്യേക ഇരിപ്പിടം സജ്ജമാക്കും.
വിമാനത്താവള ഡയറക്ടർ സി.വി. രവീന്ദ്രൻ, ഹജ്ജ് കമ്മിറ്റി ചെയർമാൻ ഹുസൈൻ സഖാഫി ചുള്ളിക്കോട് എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഹജ്ജ് കമ്മിറ്റി അസിസ്റ്റൻറ് സെക്രട്ടറി ജാഫർ കക്കൂത്ത്, പി.കെ. അസ്സയിൻ, സിഐഎസ്എഫ് കമാൻഡന്റ് ശങ്കരറാവു ബൈറെഡ്ഡി, വിമാനത്താവള ഡെപ്യൂട്ടി ജനറൽ മാനേജർ സുനിത വർഗീസ്, കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ എ. ആഷിഫ് തുടങ്ങിയവർ പങ്കെടുത്തു.