ചട്ടിച്ചോറിനുപിന്നാലെ വിപണി പിടിക്കാനെത്തുകയാണ് ചട്ടി കേക്ക്. വേങ്ങരയിൽനിന്നാണ് ക്രിസ്മസിന് ഈ കിടിലൻ ഐറ്റത്തിന്റെ വരവ് -പ്ലം ചട്ടി കെയ്ക്ക്. ഇത്തവണ കെയ്ക്കുകളിലെ താരമാണ് മൺചട്ടിയിൽ വരുന്ന ഈ കെയ്ക്ക്. രുചിയിലും വിലയിലും കാഴ്ചയിലും വ്യത്യസ്തം.
പ്രത്യേക മൺചട്ടിയിലാണ് ഇത് ഉണ്ടാക്കുന്നത്. കൂട്ടും നിർമാണരീതിയുമാണ് ഇതിനെ വിശേഷമാക്കുന്നത്. ഒരുവർഷത്തെ മുന്നൊരുക്കം നടത്തി പ്രത്യേകം സംസ്കരിച്ച് പഴങ്ങൾ ഉണക്കിയെടുത്താണ് കെയ്ക്കിനുള്ള വസ്തുക്കൾ തയ്യാറാക്കുന്നത്. എണ്ണമയത്തിനായി ബട്ടറും മധുരത്തിനായി തേനുമാണ് ചേർക്കുന്നത്. കൂട്ടുകളിൽ ചിലതു രഹസ്യമാണ്.
കൂട്ട് തയ്യാറാക്കി മൺചട്ടിയിൽ വാഴയിലവെച്ച് അതിലൊഴിച്ചാണ് ബേയ്ക്ക് ചെയ്‌തെടുക്കുന്നത്. ഇതോടെ ഇതിന് മറ്റ് പ്ലം കേക്കുകളിൽനിന്ന് വേറിട്ടൊരു നാടൻരുചിയും മണവും ലഭിക്കുന്നു. ബേയ്ക്ക് ചെയ്ത ചട്ടിയോടെയാണ് വില്പന. വേങ്ങരയിലെ ഡീലക്സ് ബേക്കറി ഗ്രൂപ്പിന്റെ അൻപതാം വാർഷികത്തിന്റെ ഭാഗമായാണ് സ്പെഷ്യൽ കെയ്ക്ക് ഒരുക്കിയത്. വേങ്ങര കോട്ടയ്ക്കൽ റോഡിലുള്ള ഡീലക്സ് ഹൽവായത്തിലാണ് ഉടമ റിയാസ് കാപ്പന്റെ നേതൃത്വത്തിൽ ഷെഫ് മുനീർ, ദിബിൻ എന്നിവരും മറ്റ് ജോലിക്കാരുംചേർന്ന് കെയ്ക്ക് നിർമിക്കുന്നത്.
400 ഗ്രാമുള്ള ചട്ടി കെയ്ക്കിന് 450 രൂപയാണ് വില. ഇവിടെയെത്തിയാൽ നിർമാണവും നേരിട്ടുകാണാം