മലപ്പുറം: സംസ്ഥാന ഭിന്നശേഷി അവാർഡിൽ തിളങ്ങി മലപ്പുറം. മികച്ച ജില്ലാ ഭരണകൂടത്തിനുള്ളതു ഉൾപ്പെടെ ആറു സംസ്ഥാന അവാർഡുകൾ മലപ്പുറം ഏറ്റുവാങ്ങി. സംസ്ഥാനത്തെ ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള ജില്ലാ അഡ്മിനിസ്‌ട്രേഷൻ അവാർഡ് കളക്ടർ വി.ആർ. വിനോദ്, ജില്ലാ സാമൂഹികനീതി ഓഫീസർ സമീർ മച്ചിങ്ങൽ, സാമൂഹികനീതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഷീബ മുംതാസ്, സാമൂഹിക സുരക്ഷാ മിഷൻ ജില്ലാ കോഡിനേറ്റർ അബ്ദുൽ അസീസ്, എസ്‌ഐഡി കോഡിനേറ്റർ ജിൻഷ, കെ.സി. അബൂബക്കർ എന്നിവർ ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.
സ്വകാര്യമേഖലയിലെ മികച്ച ഉദ്യോഗസ്ഥർക്കുള്ള അവാർഡ് എബിലിറ്റി ഫൗണ്ടേഷനിലെ ഉദ്യോഗസ്ഥരായ ഫൗസിയ, അനിൽകുമാർ എന്നിവർ ഏറ്റുവാങ്ങി. സംസ്ഥാന ജീവനക്കാരിൽ ഏറ്റവും മികച്ച ഉദ്യോഗസ്ഥനുള്ള ഭിന്നശേഷി അവാർഡ് വേങ്ങര സ്കൂളിലെ ലാബ് അസിസ്റ്റന്റ് റിയാസുദ്ദീന് ലഭിച്ചു. ഭിന്നശേഷി മേഖലയിലെ സാഹിത്യ പുരസ്‌കാരത്തിന് ഷബ്‌ന പൊന്നാട് അവാർഡ് ഏറ്റുവാങ്ങി. ഭിന്നശേഷി മേഖലയിലുള്ള ഭിന്നശേഷി സൗഹൃദ സ്ഥാപനത്തിനുള്ള പുരസ്‌കാരം എബിലിറ്റി ഫൗണ്ടേഷന് ലഭിച്ചു. ഭിന്നശേഷിക്കാർക്കുള്ള ആംഗ്യഭാഷയിലെ പ്രത്യേക പിഎസ്‍സി പരിശീലനം, കളക്ടറേറ്റ് കോൺഫറൻസ് ഹാളിനടുത്തും ജില്ലാ ആർടി ഓഫീസിലുമായി ഭിന്നശേഷിക്കാർ നടത്തുന്ന പ്രത്യേക ടീ വെൻഡിങ് ആക്‌സസ് കഫെകൾ തുടങ്ങിയ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് സംസ്ഥാന സാമൂഹികനീതി വകുപ്പ് ജില്ലാ അഡ്മിനിസ്‌ട്രേഷന് സംസ്ഥാന അവാർഡ് നൽകിയത്. ആദ്യമായാണ് ജില്ലയ്ക്ക് ഭിന്നശേഷി മേഖലയിലുള്ള അവാർഡ് ലഭിക്കുന്നത്.