കരിപ്പൂരിന് വീണ്ടും തിരിച്ചടി; പുതിയ ലാൻഡിങ് സംവിധാനം കൊൽക്കത്തയിലേക്ക് മാറ്റാൻ നീക്കം

കരിപ്പൂർ വിമാനത്താവളത്തിൽ സ്ഥാപിക്കുന്നതിനായി എത്തിച്ച അത്യാധുനിക ഇൻസ്ട്രുമെന്റൽലാൻഡിങ് സിസ്റ്റം(ഐ.എൽ.എസ്) കൊൽക്കത്ത വിമാനത്താവളത്തിലേക്ക് മാറ്റാൻ നീക്കം. മൂന്ന്കോടിയിലേറെ രൂപ വിലവരുന്ന വിദേശനിർമ്മിത ഐ.എൽ.എസ് കഴിഞ്ഞമാസമാണ് കരിപ്പൂരിലെത്തിച്ചത്.

ഈ അത്യാധുനിക സംവിധാനം കൊൽക്കത്തയിലേക്ക് മാറ്റിയാൽ,പകരംസംവിധാനം കരിപ്പൂരിലെത്താൻ ഉണ്ടാകുന്ന കാലതാമസം വിമാനങ്ങളുടെ ലാൻഡിങ്ങിനെ വരെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന ആശങ്ക ശക്തമാണ്.

റൺവേ സുരക്ഷാ പ്രതലത്തിന്റെ (റെസ) വിപുലീകരണ പ്രവർത്തനങ്ങൾ മാർച്ചിൽ 80 ശതമാനത്തോളം പൂർത്തിയാകുന്നതോടെ പുതിയ ഐ.എൽ.എസ് സ്ഥാപിക്കാനായിരുന്നു അധികൃതർപദ്ധതിയിട്ടിരുന്നത്. 2020 ഓഗസ്റ്റ് ഏഴിനുണ്ടായ വിമാനാപകടത്തിൽ റൺവേ 10-ലെ (നെടിയിരുപ്പ് ഭാഗം) ഐ.എൽ.എസിന് കേടുപാടുകൾ സംഭവിച്ചിരുന്നു. അത് അറ്റകുറ്റപ്പണി നടത്തിയാണ് നിലവിൽ ഉപയോഗിക്കുന്നത് എങ്കിലും അതിന്റെ കാലാവധി കഴിഞ്ഞ വർഷംഅവസാനിച്ചിരുന്നു.

സാങ്കേതിക പരിശോധനകളിലൂടെ കാലാവധി നീട്ടിയാണ് ഇപ്പോൾ വിമാനങ്ങൾ ലാൻഡ് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് ഡിസംബറിൽ എത്തിച്ച പുതിയ സംവിധാനം വിമാനത്താവളത്തിന് അനിവാര്യമായിരിക്കുന്നത്.

മഴയോ മഞ്ഞോ ഉള്ള പ്രതികൂല കാലാവസ്ഥയിൽ വിമാനങ്ങൾ സുരക്ഷിതമായി ഇറക്കാൻ വൈമാനികരെ സഹായിക്കുന്ന സുപ്രധാന സംവിധാനമാണ് ഐ.എൽ.എസ്. ഇത് സ്ഥാപിക്കുന്നതിനായി ഡൽഹിയിൽ നിന്ന് പ്രത്യേക വിദഗ്ധ സംഘം എത്തേണ്ടതുണ്ട്.

മൂന്ന് മാസത്തോളം നീളുന്ന കാലിബറേഷൻ പ്രക്രിയകൾ പൂർത്തിയായാൽ മാത്രമേ ഐ.എൽ.എസ് പ്രവർത്തനസജ്ജമാകൂ. കരിപ്പൂരിലെ ലാൻഡിങ് സംവിധാനം കൊൽക്കത്തയിലേക്ക് കൊണ്ടുപോയാൽ വിമാനത്താവളത്തിന്റെ വികസനത്തെയും സുരക്ഷയെയും അത് പിന്നോട്ടടിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}