മുൻഗണനാകാർഡിനായി അപേക്ഷ സമർപ്പിക്കേണ്ട തീയതി 24 വരെ ദീർഘിപ്പിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. ഇതുവരെ 50,300 അപേക്ഷകൾ ലഭിച്ചു. എട്ടാംതവണയാണ് ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്നതെന്നും ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത അർഹരായ എല്ലാ കുടുംബങ്ങളും മുൻഗണനാപട്ടികയിൽ ഉൾപ്പെടുമെന്നും മന്ത്രി അറിയിച്ചു.
മുൻഗണനാപട്ടികയുടെ ശുദ്ധീകരണം തുടർ പ്രക്രിയയാണ്. തുടർച്ചയായി മൂന്നുമാസത്തിലധികം റേഷൻ വാങ്ങാത്ത മുൻഗണനാ വിഭാഗം കാർഡുകൾ പരിശോധനയ്ക്ക് വിധേയമാക്കി അർഹരല്ലെന്ന് കാണുന്ന പക്ഷം അത്തരം കാർഡുകൾ പൊതുവിഭാഗത്തിലേക്ക് തരംമാറ്റണമെന്നാണ് ഭക്ഷ്യഭദ്രതാനിയമത്തിലെ വ്യവസ്ഥ. പ്രസ്തുത ഒഴിവിലേക്ക് അർഹരായവരെ ഉൾപ്പെടുത്തുന്നുണ്ട്. മുൻഗണന പട്ടികയിൽ നിന്ന് ഒഴിവാക്കുന്ന കാർഡുകളുടെ വിവരം വകുപ്പിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത് സുതാര്യത ഉറപ്പുവരുത്താനെന്നും മന്ത്രി പറഞ്ഞു.