തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റവർക്ക് സഹായവുമായി 108 ആംബുലൻസുകൾ. ഇന്നലെമാത്രം 32 പേരെയാണ് ആശുപത്രിയിൽ എത്തിച്ചത്. ഇതിൽ 23 കേസുകൾ പാമ്പ് കടിയേറ്റതാണെന്ന് സ്ഥിരീകരിച്ചു. ഒമ്പത് പേരെ പാമ്പ് കടിയേറ്റുവെന്ന് സംശയിക്കുന്ന സാഹചര്യത്തിലാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് മീഡിയ കോഡിനേറ്റർ അറിയിച്ചു.
കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കോട്ടയം ജില്ലകളിൽ നാലുപേരെ വീതമാണ് പാമ്പ് കടി സ്ഥിരീകരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ചത്. കൊല്ലത്ത് മൂന്നുപേർക്കും പത്തനംതിട്ടയിൽ രണ്ടുപേർക്കും എറണാകുളം, പാലക്കാട് ജില്ലകളിൽ ഒരാൾക്ക് വീതവുമാണ് കടിയേറ്റത്.
ഇതുകൂടാതെ കൊല്ലം, കോഴിക്കോട് രണ്ടുപേരെ വീതം പാമ്പുകടിയേറ്റുവെന്ന സംശയത്തിൽ ആശുപത്രിയിൽ എത്തിച്ചു. കണ്ണൂർ, മലപ്പുറം, കോട്ടയം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ ഓരോരുത്തരെ വീതവും സംശയാസ്പദ പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചു.
അതിനിടെ, ഇന്നലെ രണ്ട് വയോധികർ കൂടി മരിച്ചതോടെ ഒരാഴ്ചക്കിടെ സംസ്ഥാനത്ത് പാമ്പുകടിയേറ്റ് മരിച്ചവരുടെ എണ്ണം ഏഴായി. കണ്ണൂർ തളിപ്പറമ്പ് പട്ടുവത്ത് വീട്ടിൽ നഫീസ (70), ഇടുക്കി കാഞ്ഞാർ സ്വദേശിനി വിശാലാക്ഷി (75) എന്നിവരാണ് ഞായറാഴ്ച മരിച്ചത്. വീടിന് സമീപം പാമ്പുകടിയേറ്റ് അബോധാവസ്ഥയിൽ വീണുകിടന്ന നഫീസയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആന്റിവെനം നൽകി വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നെങ്കിലും ഞായറാഴ്ച രാവിലെ മരിച്ചു. ശംഖുവരയനാണ് കടിച്ചതെന്നാണ് സംശയം.