ആമ്പല്ലൂർ (തൃശൂർ): പാലിയേക്കര ടോൾ പ്ലാസയിൽ ഡിജിറ്റൽ പേയ്മെന്റ് വഴിയുള്ള ടോൾ പിരിവ് നടപ്പായില്ല. രാജ്യത്തെ ടോൾ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഡിജിറ്റൽ പേയ്മെന്റ് വഴി മാത്രമേ ടോൾപിരിവ് നടത്തൂവെന്ന ദേശീയപാത അതോറിറ്റിയുടെ നിർദേശമുണ്ടായിട്ടും പാലിയേക്കരയിൽ ഇത് നടപ്പാക്കിയില്ല. ബി.ഒ.ടി സംവിധാനത്തിൽ പ്രവർത്തിക്കുന്ന പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ നേരത്തേ യു.പി.ഐ സംവിധാനം നടപ്പാക്കിയിട്ടും പാലിയേക്കരയിൽ ഇപ്പോഴും പഴയ രീതിയിലാണ് ടോൾ പിരിക്കുന്നത്. വാഹനയാത്രക്കാരിൽ വലിയ ശതമാനം ഇപ്പോഴും ഓൺലൈൻ പേയ്മെൻറ് സംവിധാനം ഉപയോഗിക്കാത്തവരുണ്ട് എന്നതാണ് പുതിയ നിർദേശം നടപ്പാക്കാത്തതിന് ടോൾ പ്ലാസ അധികൃതർ പറയുന്ന ന്യായം. യു.പി.ഐ ഇല്ലാത്ത സാഹചര്യത്തിൽ ഇ-ചലാൻ വഴി തുക ഈടാക്കണമെന്നാണ് എൻ.എച്ച്.എ.ഐ പറയുന്നത്. എന്നാൽ, ഇത് പ്രായോഗികമല്ലെന്നും ടോൾപ്ലാസ അധികൃതർ പറയുന്നു.
വെള്ളിയാഴ്ച മുതൽ പുതിയ പരിഷ്‌കാരം നിലവില്‍ വരുമെന്നും ടോള്‍പിരിവ് പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുകയാണെന്നും ടോള്‍ അടക്കാന്‍ ഫാസ്ടാഗ് അല്ലെങ്കില്‍ യു.പി.ഐ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ എന്നും എൻ.എച്ച്.എ.ഐ അറിയിച്ചിരുന്നു. ഇതിനായി എല്ലാ വാഹനങ്ങളിലും പ്രവര്‍ത്തനക്ഷമമായ ഫാസ്ടാഗ് ഉണ്ടായിരിക്കണമെന്നത് നിര്‍ബന്ധമാണ്. ഫാസ്ടാഗ് ഇല്ലാത്തതോ പ്രവര്‍ത്തനക്ഷമമല്ലാത്തതോ ആയ സാഹചര്യത്തിൽ യാത്രക്കാര്‍ക്ക് യു.പി.ഐ വഴി പണമടക്കാം. എന്നാല്‍, ഇങ്ങനെ ചെയ്യുമ്പോള്‍ സാധാരണ ടോൾ തുകയുടെ 25 ശതമാനം തുക അധികമായി നല്‍കേണ്ടി വരും.