ന്യൂഡൽഹി: ജനങ്ങൾക്ക് വൻ തിരിച്ചടിയേകിക്കൊണ്ട് ഇന്ധന വില വീണ്ടും വർധിപ്പിച്ചു. ഇന്ന് മാത്രം പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് വർദ്ധിപ്പിച്ചത്. പുതിയ നിരക്ക് വർദ്ധനവോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 115.32 രൂപയായും ഡീസൽ വില 104.41 രൂപയായും ഉയർന്നു. അന്താരാഷ്ട്ര വിപണിയിലെ വിലവ്യതിയാനങ്ങളുടെ ചുവടുപിടിച്ച് കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ മാത്രം നാല് തവണയായി എട്ട് രൂപയോളമാണ് ഇന്ധനവിലയിൽ വർദ്ധനവുണ്ടായിരിക്കുന്നത്.
വിലയിലെ വർധന വൈകാതെ എല്ലാ നിത്യോപയോഗ വസ്തുക്കളുടെയും വിലയെ ബാധിച്ചുതുടങ്ങും. പാൽ, പച്ചക്കറികൾ, ഫലവർഗങ്ങൾ, ധാന്യങ്ങൾ എന്നിവയുടെയെല്ലാം വില വർധിക്കാനാണ് സാധ്യത. കൂടാതെ കെട്ടിട നിർമാണ വസ്തുക്കൾ, വ്യാവസായിക ഉൽപന്നങ്ങൾ ഉൾപ്പെടെ എല്ലാ വസ്തുക്കളടെയും വില കൂടും. ഈ വിലക്കയറ്റം രാജ്യത്തെ പൊതുവിലുള്ള പണപ്പെരുപ്പം കുതിച്ചുയരാൻ കാരണമാവും. ഈ അവസ്ഥ നിയന്ത്രിക്കാൻ പലിശ നിരക്ക് ഉയർത്താനും വിപണിയിലെ പണലഭ്യത കുറക്കാനും റിസർവ് ബാങ്ക് നിർബന്ധിതമാവും. ഇത് രാജ്യത്തിന്‍റെ സമ്പദ്വ്യവസ്ഥയിൽ ഗുരുതര പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക