മങ്കട: അകാലത്തിൽ പിരിഞ്ഞ കൂട്ടുകാരെ തനിച്ചിടാതെ അർദ്ധ രാത്രിയിലും പ്രാർത്ഥനാനിരതരായി സുഹൃത്തുക്കൾ. കഴിഞ്ഞ ദിവസം ഇടിമിന്നൽ ദുരന്തത്തിൽ മരിച്ച കൂട്ടുകാരുടെ കബറിടത്തിന് അരികിലാണ് അർദ്ധ രാത്രിയിലും തനിച്ചിടാതെ സുഹൃത്തുക്കൾ പ്രാർഥനയോടെ കഴിയുന്നത്.
കുടുംബങ്ങളോ മുതിർന്ന മറ്റു ആളുകളോ നിർബന്ധിക്കാതെ അവർ സ്വയം ഏറ്റെടുത്ത് നിശ്ചിത സമയം പങ്കിട്ടെടുത്ത് ഇരുപത്തിനാല് മണിക്കൂറും തുടർച്ചയായി ഒന്നിലധികം പേർ ഒരേ സമയം ഖുർആൻ പാരായണം ചെയ്ത് കബറിന് അരികിൽ കൂട്ടായി ഇരിക്കുന്നു. നാട്ടിലെ ഈ സുഹൃദ് ബന്ധം ഇവിടെ എത്തുന്നവരുടെ കരൾ അലിയിപ്പിക്കുന്നതാണ്.
കൂട്ടുകാരെ തനിച്ചാക്കാതെയുള്ള ഈ ഇരിപ്പിൽ നാട്ടുകാരുടെ അകമഴിഞ്ഞ സഹകരണവും ഇവർക്ക് ലഭിക്കുന്നണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പണ്ഡിതരും നേതാക്കളും ഒറ്റയ്ക്കും കൂട്ടായും ഇടവിടാതെ ഇവിടെ എത്തി പ്രാർത്ഥന നടത്തുന്നുണ്ട്. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ പി.കെ.എം. സഖാഫി ഇരിങ്ങല്ലൂർ, നൂറിലധികം വരുന്ന എസ്.വൈ.എസ്. സാന്ത്വനം സെറ്റ് ടീം തുടങ്ങിയ ഒട്ടേറെ പേർ വെളളിയാഴ്ച കബറിടത്തിലും വീടുകളിലും എത്തി പ്രാർത്ഥന നടത്തി.