തെലങ്കാന: മൈസൂരില്‍ മലയാളി നഴ്സിംഗ് വിദ്യാർഥികള്‍ക്ക് ദുരിതം. 5 കോളേജുകളില്‍ നല്‍കുന്നത് വൃത്തിഹീനമായ ഭക്ഷണമെന്ന പരാതിയുമായി വിദ്യാർഥികള്‍.
ഭക്ഷ്യ വിഷബാധ പതിവെന്നും വിദ്യാർഥികള്‍ പറഞ്ഞു. വിദ്യാർത്ഥികള്‍ക്ക് നല്‍കുന്നത് കോമണ്‍ മെസ്സില്‍ നിന്ന് എത്തിക്കുന്ന ഭക്ഷണമാണ്. കോഴിക്കറിയില്‍ തൂവലും ചോരയും അടക്കും ഉണ്ടാകും. കഴിഞ്ഞ ദിവസം ചപ്പാത്തിയില്‍ നിന്ന് പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ കിട്ടി.
ചോറില്‍നിന്ന് പാറ്റയെയും കിട്ടിയതായി വിദ്യാർത്ഥികള്‍ പറയുന്നു. മെസ്സ് ഫീ ആയി വാങ്ങുന്നത് പ്രതിവർഷം 80,000 രൂപയാണ്. പുറത്തുനിന്നുള്ള ഭക്ഷണം കൊണ്ടുവരാൻ വിദ്യാർത്ഥികള്‍ക്ക് അനുവാദമില്ല. ചോദ്യം ചെയ്താല്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കും.
ഇന്റേണല്‍മാർക്ക് കട്ട് ചെയ്യുകയും സർട്ടിഫിക്കറ്റുകള്‍ നല്‍കില്ല എന്ന് പറയുകയും ചെയ്യും. കോളേജുകളുമായി ഒത്തുകളിക്കുകയാണ് ഗ്ലോബല്‍ എഡ്യൂക്കേഷൻ സർവീസ് എന്ന ഏജൻസിയെന്ന് വിദ്യാർത്ഥികള്‍ പറയുന്നു. വിദ്യാർത്ഥികളെ സംഘടിപ്പിച്ചു നല്‍കുന്നതിന് പ്രതിഫലമായി കോളേജുകള്‍ ഭക്ഷണം ഇവരില്‍ നിന്നുമാണ് വാങ്ങുന്നത്. ഗ്ലോബല്‍ എഡ്യൂക്കേഷൻ സർവീസ് 5 കോളേജുകള്‍ക്കാണ് ഭക്ഷണം എത്തിക്കുന്നത്.
കോമണ്‍ മെസ്സിലെ സാഹചര്യം അതിദയനീയമാണ്. ഭക്ഷണം പാകം ചെയ്യുന്നത് വൃത്തിഹീനമായ അന്തരീക്ഷത്തിലാണെന്നും വിദ്യാർത്ഥികള്‍ പറയുന്നു. വിദ്യാർത്ഥികള്‍ പകർത്തിയ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. പരാതിപ്പെട്ടാലും എല്ലാം പഴയ പടി തന്നെ ആയിരിക്കും. അതേസമയം മെസ്സ് നടത്തുന്നത് മലയാളികളാണ്.