പാങ്ങ് ഗവ: യു.പി സ്കൂളിലെ അധ്യാപകരും ജീവനക്കാരും അവരുടെ ചില കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് അപകടം സംഭവിച്ച
വാൽപ്പാറ ദുരന്തത്തിൽ സഹായധനം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
മരണമടഞ്ഞ ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ വീതം നൽകും. മരണപ്പെട്ട മറ്റ് അധ്യാപർക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ട്.
മരണപ്പെട്ട സ്കൂള്‍ ബസ് ഡ്രൈവര്‍ നൗഷാദ് അലി, പാചകത്തൊഴിലാളി സാജിദ, റുഖിയ, ഷക്കീല, വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഹിഷാം എന്നിവരുടെ ബന്ധുകൾക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിക്കുക.
അപകടത്തില്‍ മരണപ്പെട്ട അധ്യാപികയുടെ മകന്‍ മുഹമ്മദ് ഷഹാദിന്‍, മറ്റൊരു അധ്യാപികയുടെ മകള്‍ മസ്നീന്‍, വാഹനത്തിന്‍റെ ഡ്രൈവര്‍ മുഹമ്മദ് ഫാഹിസ് എന്നിവരുടെ ചികിത്സാ ചിലവ് സർക്കാർ വഹിക്കും. ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്ളവര്‍ക്ക്, ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് പുറമെ, ചികിത്സയ്ക്ക് തുക ചെലവായിട്ടുണ്ടെങ്കില്‍ പ്രസ്തുത തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
വാൽപ്പാറ ദുരന്തത്തിൽപ്പെട്ടവർക്ക് ധനസഹായം നൽകണമെന്ന് മഞ്ഞളാം കുഴി അലി എം.എൽ.എ , മലപ്പുറം ജില്ലാ മുസ്ലിം ലീഗ് കമ്മറ്റി, ദേശീയ മനുഷ്യാവകാശ സംഘടന എൻ.എഫ്.പി.ആർ തുടങ്ങിയവർ ആവശ്യപ്പെട്ടിരുന്നു. വാൽപ്പാറ ദുരന്തത്തിൽപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ യോഗ തീരുമാനത്തെ എൻ.എഫ്.പി.ആർ തിരൂരങ്ങാടി താലൂക്ക് കമ്മറ്റി അഭിനന്ദിച്ചു.