കണ്ണമംഗലം: മാസങ്ങൾക്ക് മുൻപ് പണി തുടങ്ങിയ കണ്ണമംഗലം-ഊരകം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മിനി കാപ്പിൽ-കിളിനക്കോട് റോഡ് നിർമ്മാണം അനിശ്ചിതമായി നീളുന്നത് നാട്ടുകാർക്ക് തീരാദുരിതമാകുന്നു. റബറൈസ് ചെയ്യുന്നതിനായി ജെസിബി ഉപയോഗിച്ച് റോഡ് കിളച്ചിട്ടിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും തുടർനടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
റോഡ് പൊളിച്ചിട്ടതോടെ ഇരുചക്രവാഹന യാത്രക്കാരും വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാരും വലിയ പ്രതിസന്ധിയിലാണ്. മഴ കൂടി ആരംഭിച്ചതോടെ റോഡിലെ മണ്ണ് ഒലിച്ചുപോവുകയും ചെറിയ കല്ലുകൾ നിരന്ന അവസ്ഥയിലുമാണ്. ഇതുവഴിയുള്ള യാത്ര എപ്പോൾ വേണമെങ്കിലും അപകടങ്ങൾ ക്ഷണിച്ചുവരുത്താവുന്ന അവസ്ഥയിലാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഗതാഗതയോഗ്യമായിരുന്ന റോഡ് ഈ അവസ്ഥയിലാക്കിയത്. നാട്ടുകാരുടെയും വ്യാപാരികളുടെയും പരാതികൾക്ക് മുന്നിൽ ഉത്തരവാദിത്തപ്പെട്ടവർ പരസ്പരം പഴിചാരി ഒഴിഞ്ഞുമാറുകയാണ്.
പ്രശ്നത്തിൽ അടിയന്തരമായി ഇടപെട്ട് റോഡ് നിർമ്മാണം പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. റോഡ് നിർമ്മാണം ഇനിയും വൈകിപ്പിക്കാനാണ് തീരുമാനമെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നൽകി.