തിരൂരങ്ങാടി: മാസങ്ങളായുള്ള പ്രതിഷേധങ്ങള്‍ക്കും ജനകീയ ഇടപെടലുകള്‍ക്കുമൊടുവില്‍ തിരൂരങ്ങാടി സര്‍ക്കിള്‍ ഓഫീസ് പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നാണ് സൂചന. ഇതനടപടികളുടെ ഭാഗമായി താനൂര്‍ ഡി.വൈ.എസ്.പി സുനില്‍ പുളിക്കല്‍ ചെമ്മാട്ടെ മുന്‍ സര്‍ക്കിള്‍ ഓഫീസ് കെട്ടിടവും പരിസരവും സന്ദര്‍ശിച്ച് പരിശോധന നടത്തി.
പരപ്പനങ്ങാടി, തിരൂരങ്ങാടി പൊലീസ് സ്റ്റേഷനുകളെ ഉള്‍പ്പെടുത്തിയാണ് തിരൂരങ്ങാടി സര്‍ക്കിള്‍ രൂപീകരിക്കുക. കല്‍പകഞ്ചേരിയില്‍ പുതിയ സര്‍ക്കിള്‍ ഓഫീസ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിച്ചത്.
പി.എം.എ സമീര്‍ എം.എല്‍.എ ആഭ്യന്തര വകുപ്പ് മന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്തിരുന്നു . കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെൻ്റ് നിയോജക മണ്ഡലം ചെയർമാൻ മൊയ്ദീൻ കുട്ടി മാട്ടറ യുടെ നേതൃത്വത്തിൽ അഭ്യന്തര മന്ത്രി രമേ ശ് ചെന്നിത്തലയെ നേരിൽ കണ്ട് നിവേദനം നൽകി കാര്യങ്ങൾ ബോധ്യപ്പെടുത്തിയിരുന്നു. തിരൂരങ്ങാടി മണ്ഡലം മുസ്‌ലിംലീഗും മുസ്‌ലിം യൂത്ത്‌ലീഗും ജില്ലാ പൊലീസ് മേധാവിയെ നേരില്‍ കണ്ട് നിവേദനം നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സര്‍ക്കിള്‍ ഓഫീസ് തിരൂരങ്ങാടിയില്‍ തന്നെ നിലനിര്‍ത്താന്‍ തീരുമാനമായത്.
താലൂക്ക് ആസ്ഥാനമെന്ന നിലയിലും താലൂക്ക് ആശുപത്രിക്ക് സമീപമുള്ള പ്രധാന കേന്ദ്രമെന്ന നിലയിലും ജില്ലയിലെ പ്രധാന ടൗണുകളിലൊന്നാ ണെന്ന നിലയിലും തിരൂരങ്ങാടിക്കുള്ള പ്രാധാന്യം സര്‍ക്കാരിന്റെ തീരുമാനത്തിന് അനുകൂലമായി. കൂടാതെ, നേരത്തെ സര്‍ക്കിള്‍ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടവും വിശാലമായ സ്ഥലവും ഇവിടെ ലഭ്യമാണെന്നതും പരിഗണിക്കപ്പെട്ടു.
അഞ്ച് ദിവസത്തിനകം പരിസരം വൃത്തിയാക്കി കെട്ടിടം പ്രവര്‍ത്തനസജ്ജമാക്കണമെന്ന് ഡി.വൈ.എസ്.പി തിരൂരങ്ങാടി എസ്.എച്ച്.ഒയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത് . ആവശ്യമായ അറ്റകുറ്റപ്പണികളും ശുചീകരണ പ്രവര്‍ത്തനങ്ങളും അടിയന്തരമായി പൂര്‍ത്തിയാക്കും.