വേങ്ങര: വേങ്ങരയിലെ ബീഹാർ സ്വദേശിയുടെ വധത്തിൽ അറസ്റ്റിലായ ഭാര്യ പൂനം ദേവി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ടു. വേങ്ങര സഞ്ചിത് പസ്വാൻ വധക്കേസിലെ പ്രതി പൂനം ദേവിയാണ് രക്ഷപ്പെട്ടത്.
ഇന്ന് പുലർച്ചെ 12.15ഓടെ പൂനം പുറത്ത് കടന്നത്. ശുചിമുറിയുടെ വെന്റിലേറ്റർ ഗ്രിൽ കുത്തി ഇളക്കിയാണ് ഇവർ രക്ഷപ്പെട്ടത്. ഇന്നലെയാണ് ഇവരെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.
ഇവർക്ക് മാനിസികാസ്വാസ്ഥ്യമുണ്ടെന്നും ഇവരെ കിടത്തി ചികിത്സിക്കണമെന്നും മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും റഫർ ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇന്നലെയാണ് പൂനംദേവിയെ കോഴിക്കോട് കുതിരവട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്.
പിന്നീട് വൈദ്യ പരിശോധനകൾ പൂർത്തിയാക്കി ഇവരെ ഫോറൻസിക് വാർഡിൽ പ്രവേശിപ്പിച്ചു. ഈ വാർഡിലെ ശുചിമുറിയിലെ വെന്റിലേറ്റർ കുത്തിത്തുറന്നാണ് രക്ഷപ്പെട്ടത്. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
കാമുകനോടൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തിയെന്നാണ് ഇവർക്കെതിരെയുള്ള കേസ്. വേങ്ങര ഇരിങ്ങല്ലൂർ റോഡിൽ യാറംപടിയിലാണ് താമസിച്ചിരുന്നത്.