പറപ്പൂർ: വേങ്ങര - കോട്ടക്കൽ പ്രധാന റോഡിൽ കാട്ട്യേക്കാവ് ക്ഷേത്രത്തിനും എടയാട്ട് പറമ്പിനും ഇടയിൽ ചെറിയൊരു മഴ പെയ്താൽ പോലും 10 മീറ്ററോളം ദൂരം വെള്ളക്കെട്ട് തുടങ്ങിയിട്ട് കാലങ്ങളായി. ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിൽ പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധങ്ങളെ തുടർന്ന് ഈ അടുത്ത കാലത്ത് പൊതുമരാമത്ത് വകുപ്പ് സ്വകാര്യ വ്യക്തികളുടെ പിടിവാശിക്ക് മുന്നിൽ മുട്ട് മടക്കിക്കൊണ്ട് ശരിയായ ആസൂത്രണമില്ലാതെ ലക്ഷകണക്കിന് പണം ചെലവഴിച്ച് റോഡിന്റെ ഒരു വശത്ത് ഓവ്ച്ചാൽ നിർമിച്ചിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം പെയ്ത വേനൽ മഴയെ തുടർന്ന് വെള്ളം പഴയത് പോലെ റോഡിൽ തളംകെട്ടി.
പഞ്ചായത്ത് മെമ്പറും ഭരണസമിതിയും കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ വെള്ളച്ചാൽ പദ്ധതി അശാസ്ത്രീയ നിർമ്മിതി മൂലമാണ് ജനങ്ങൾക്കും വേങ്ങര - കോട്ടക്കൽ വഴി ദിനംപ്രതി പോകുന്ന ആയിരക്കണക്കിന് വാഹനങ്ങളേയും ദുരിതത്തിലാക്കിയതെന്ന് ബിജെപി മുൻ മണ്ഡലം പ്രസിഡന്റ് രവിനാഥ് ഇന്ദ്രപ്രസ്ഥം, വിശ്വനാഥൻ, ബാബുരാജ്, എന്നിവർ ആരോപിച്ചു.
കാലങ്ങളായി ജനങ്ങൾ നേരിടുന്ന വെള്ളക്കെട്ട പ്രശ്നത്തിന് ഉടനടി ശാശ്വത പരിഹാരമായില്ലെങ്കിൽ പ്രദേശത്തെ മുഴുവൻ ജനങ്ങളേയും അണിനിരത്തി കൊണ്ട് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.