വേങ്ങര: ആറായിരത്തോളം വരുന്ന ജലനിധി ഗുണഭോക്താക്കൾക്ക് ഓൺലൈനിലൂടെ പണം അടക്കാനും പരാതി ബോധിപ്പിക്കാനും ഡിജിറ്റൽ സംവിധാനമൊരുക്കി വേങ്ങര എസ്.എൽ.ഇ. സി കമ്മിറ്റി.
ശുദ്ധജല ക്ഷാമം നേരിട്ടിരുന്ന വേങ്ങര ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരവുമായി കടന്നുവന്ന വേങ്ങര ഗ്രാമ പഞ്ചായത്ത് ജലനിധി ശുദ്ധജല വിതരണ പദ്ധതി വിജയകരമായ നാലു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നവേളയിൽ സാധാരണ തുടർ പരിപാലന രീതികളില്‍ നിന്നും വ്യത്യസ്തമായി സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് പദ്ധതിയുടെ തുടര്‍ നടത്തിപ്പും പരിപാലനവും മാറ്റുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു.
സുതാര്യമായ ജലവിതരത്തിന് സ്മാർട്ടായ സംവിധാനമെന്ന ലക്ഷ്യമാണ് ജലനിധി ഈ പദ്ധതിയിലൂടെ ലക്ഷ്യം കാണുന്നത്.
പദ്ധതി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്കെ. പി ഹസീന ഫസൽ അധ്യക്ഷത വഹിച്ചു.
പദ്ധതിയുടെ ഭാഗമായി റീഡിംഗും മറ്റു അനുബന്ധ പ്രവര്‍ത്തനങ്ങളും കൃത്യതയോടും സമയബന്ധിതമായും സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നടപ്പിലാക്കുന്നു. ഗുണഭോക്താക്കളുടെ പരാതികൾ മൊബൈല്‍ ആപ്പിലൂടെ സ്വീകരിക്കുകയും അവ വേഗത്തില്‍ പരിഹരിക്കാനും ന്യൂതന സംവിധാനം ഒരുക്കിയിട്ടുണ്ട്.
പദ്ധതിയിൽ അംഗങ്ങളായുള്ള എല്ലാ ഗുണഭോക്താക്കൾക്കും ഓൺലൈൻ ആയി വെള്ളക്കരമടക്കാനും പരാതികളറിയിക്കാനും ബില്ലിംങ് വിവരങ്ങളറിയാനും ഈ പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ മൊബൈൽ ആപ്പ് ഉപയോഗിച്ച് സാധിക്കും.
കമ്മിറ്റികളുമായി ആശയ വിനിമയം നടത്തുന്നതിനും സുപ്രധാന അറിയിപ്പുകൾ ലഭിക്കുന്നതിനും ആപ്പിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. മീറ്റര്‍ റീഡിങ്, ബില്ലിംങ്, സ്പോട്ട് കളക്ഷന്‍ ,കംപ്ലയിന്‍റ് മാനേജ്മെന്‍റ്, ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഓപ്പറേഷൻ സോഫ്റ്റ് വെയറും ഈ സംവിധാനത്തിൽ ഒരുക്കിയിട്ടുണ്ട്. പദ്ധതിയുടെ നടത്തിപ്പിലും തുടര്‍ പരിപാലനത്തിലും ഈ ഓണ്‍ലൈന്‍ സംവിധാനം പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കും.
പൂര്‍ണ്ണമായും ഓണ്‍ലൈനും കൃത്യതയുള്ള സാങ്കേതിക സംവിധാനവുമായതിനാല്‍ പദ്ധതിയുടെ സുതാര്യത ഉറപ്പ് വരുത്താൻ ശുദ്ധജല വിതരണ സമിതി(എസ്.എൽ.ഇ.സി) ക്ക് സാധിക്കുന്നു.
റീഡിംഗിന്റെയും വെള്ളക്കരം അടവാക്കുന്നതിന്റെയും മറ്റു പ്രധാന വിവരങ്ങളും യഥാസമയങ്ങളില്‍ കമ്മിറ്റി അംഗങ്ങള്‍ക്കും ഗുണഭോക്താക്കൾക്കും മൊബൈൽ ആപ്പിലൂടെയും എസ്.എം.എസ്. മുഖേനയും അറിയാന്‍ സാധിക്കുന്നുവെന്നത് ഏറെ പ്രയോജനകരമാണ്.
റീഡിംഗ് സമയത്തോ ഓണ്‍ലൈനായോ വീട്ടില്‍ നിന്നുതന്നെ പണം അടക്കാനുള്ള സൗകര്യമൊരുക്കുന്നതിനാല്‍ ഗുണഭോക്താക്കള്‍ക്ക് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ബില്ലടക്കാന്‍ ഗുണഭോക്തൃ സമിതിയുടെ ഓഫീസില്‍ വന്നു ക്യൂ നില്‍ക്കേണ്ട സാഹചര്യം സൃഷ്ടിക്കുന്നില്ല എന്നത് എടുത്തുപറയേണ്ടതാണ്. അക്ഷയ കേന്ദ്രങ്ങളിലും വെള്ളക്കരമടക്കാനുള്ള സൗകര്യമൊരുക്കുന്നത് ഗുണഭോക്താക്കൾക്ക് വളരെ ഏറെ പ്രയോജനകരമാണ്.
പൂര്‍ണ്ണമായും സൗജന്യ ആപ്പായ എസ്.എം പേ അപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഓഫീസില്‍ നിന്നും നല്‍കുന്ന യൂസര്‍ ഐഡിയും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ബില്ലുകള്‍ ഓണ്‍ലൈന്‍ വഴി എളുപ്പത്തില്‍ അടവാക്കാനും റീഡിങ്ങിന്റെയും ബില്ലിന്റെയും വിശദ വിവരങ്ങള്‍ അറിയാനും കംപ്ലയിന്‍റ് രേഖപ്പെടുത്താനും അറിയിപ്പുകള്‍ അറിയാനും അപേക്ഷ ഫോമുകൾ പോലുള്ള ഡോകുമെന്റുകൾ ഡൗൺലോഡ് ചെയ്യാനും ഗുണഭോക്താക്കള്‍ക്ക് സാധ്യമാകുന്നു.
കൂടാതെ സാമൂഹിക വിദ്യാഭ്യാസ സന്നദ്ധ മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും. കാക്കഞ്ചേരി കിൻഫ്ര ടെക്നോ പാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന
വര്‍ക്ക്മേറ്റ് സോഷ്യല്‍ സര്‍വ്വീസ് ഡെവലപ്മെന്‍റ് സൊസൈറ്റിയുടെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ കരാർ പത്രിക കൈമാറലും, പ്രോഗ്രാം ഡെമോ ഡിസ്പ്ലേയും പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലികുട്ടി സാഹിബിന്റെ വീട്ടിൽ വെച്ച് നടന്നു. ചടങ്ങിൽ പി.കെ കുഞ്ഞാലികുട്ടി എം.എൽ.എ,
വേങ്ങര ഗ്രാപഞ്ചായത്ത് പ്രസിഡണ്ട് കെ. പി ഹസീന ഫസൽ, എസ്.എൽ.ഇ.സി പ്രസിഡന്റ് എൻ.ടി മുഹമ്മദ് ഷരീഫ്, സെക്രട്ടറി കുഞ്ഞാമു പറങ്ങോടത്ത്, കരീം വടേരി, മജീദ് മാസ്റ്റർ പറങ്ങോടത്ത്, ഫവാസ് പനയത്തിൽ, ഹസീബ് പാലപ്പുറ, മുഹമ്മത് കുഞ്ഞി പറങ്ങോടത്ത്,
അമീർ മനാട്ടി. എ.കെ സലീം,
കെ.ഇർഷാദ് തുടങ്ങിയവർ സംബന്ധിച്ചു.