വേങ്ങര: വേങ്ങര സാമൂഹികാരോഗ്യകേന്ദ്രത്തിന് കീഴിലെ പാക്കടപ്പുറായ ആരോഗ്യ ഉപകേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മിക്കാൻ എൻ.എച്ച്.എം മുഖേന 55.5 ലക്ഷം രൂപ അനുവദിച്ചു. ഉപയോഗശൂന്യമായ കെട്ടിടം പൊളിച്ചുമാറ്റുന്ന പണി പുരോഗമിക്കുകയാണ്.
വര്‍ഷങ്ങളായി നാശോന്മുഖമായി കിടന്നിരുന്ന ഉപകേന്ദ്രം പുതിയ കെട്ടിടം നിര്‍മിക്കുന്നതോടെ പ്രവര്‍ത്തനസജ്ജമാവും. ഗര്‍ഭിണികളുടെയും കുട്ടികളുടെയും പരിചരണം ലക്ഷ്യം വെച്ച് പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രത്തിന്റെ 35 വര്‍ഷം പഴക്കമുള്ള കെട്ടിടം കാലപ്പഴക്കത്താല്‍ ചോര്‍ന്നൊലിക്കാനും ചുവരുകള്‍ പൊട്ടിപ്പൊളിയാനും തുടങ്ങിയിരുന്നു.
ഇതോടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി വെച്ച കെട്ടിടമാണ് പൊളിച്ചുമാറ്റുന്നത്. ഗ്രാമപഞ്ചായത്തിലെ ഏഴ് വാര്‍ഡുകളില്‍ ബി.സി.ജി, പോളിയോ തുള്ളിമരുന്ന്, പെന്റാവാലന്റ് വാക്സിൻ, ഐ.പി.വി, മീസില്‍സ് റൂബല്ല എന്നിവക്കെതിരെയുള്ള കുത്തിവെപ്പുകള്‍ നടന്നിരുന്ന സാമൂഹികാരോഗ്യകേന്ദ്രം ആയിരക്കണക്കിനാളുകള്‍ക്ക് പ്രയോജനപ്പെട്ടിരുന്നു. കെട്ടിടം ഉപയോഗശൂന്യമായതോടെ താല്‍ക്കാലിക വാടകമുറിയിലാണ് പ്രവര്‍ത്തിക്കുന്നത്. നിര്‍മ്മാണം ഉടൻ പൂര്‍ത്തീകരിച്ച് ഉടൻ പ്രവര്‍ത്തന സജ്ജമാക്കുമെന്ന് പഞ്ചായത്ത് അംഗം തുമ്ബയില്‍ നുസ്രത്ത് പറഞ്ഞു.