സംസ്ഥാന കായികവകുപ്പും ജില്ലാ സ്‌പോർട്‌സ് കൗൺസിലും ചേർന്ന് കോട്ടപ്പടി സ്റ്റേഡിയത്തിൽ സജ്ജമാക്കിയ സ്‌പോർട്‌സ് ലൈഫ് ഫിറ്റ്നസ് സെന്റർ ഉദ്‌ഘാടനം 8ന്.
മലപ്പുറം
യുവതലമുറയ്‌ക്ക് കായിക പരിശീലന സൗകര്യമൊരുക്കാനും മികച്ച കായികതാരങ്ങളെ വാർത്തെടുക്കാനും കോട്ടപ്പടി സ്റ്റേഡിയത്തിൽ സജ്ജമാക്കിയ സ്‌പോർട്‌സ് ലൈഫ് ഫിറ്റ്നസ് സെന്റർ ഉദ്ഘാടനത്തിന് ഒരുങ്ങി. കായികവകുപ്പും ജില്ലാ സ്‌പോർട്‌സ് കൗൺസിലും ചേർന്നാണ് പദ്ധതി നടപ്പാക്കിയത്. 80 ലക്ഷം രൂപ ചെലവഴിച്ചാണ് 2000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ അത്യാധുനിക സംവിധാനത്തോടെ ഫിറ്റ്‌നസ് സെന്റർ സ്ഥാപിച്ചത്. കേന്ദ്രീകൃത ശീതീകരണ സംവിധാനമാണുള്ളത്.
ട്രെഡ്മിൽ, എലിപ്റ്റിക്കൽ സൈക്കിൾ, ബഹുജന വ്യായാമം സാധ്യമാകുന്ന മൾട്ടി സെറ്റ്, ഡംബെൽ, ബാർബെൽ, ബാർബെൽ പ്ലേറ്റ്, കിടന്ന് വ്യായാമം ചെയ്യാനുള്ള ബെഞ്ചുകൾ, ജിംബോൾ ഉൾപ്പെടെ ഇറക്കുമതിചെയ്ത 88 തരം ആധുനിക ഫിറ്റ്‌നസ് ഉപകരണങ്ങളും സജ്ജമാണ്.
50 പേർക്ക് ഒരേസമയം വ്യായാമത്തിന് സൗകര്യമുണ്ട്. പുരുഷൻമാർക്കും സ്‌ത്രീകൾക്കും പ്രത്യേകം ഡ്രെസ്സിങ് മുറികളും വാംഅപ്പ് ഏരിയകളും ക്രമീകരിച്ചിട്ടുണ്ട്. കായികതാരങ്ങൾക്ക് സൗജന്യമായി ഈ സേവനം ഉപയോഗപ്പെടുത്താം. രാവിലെ അഞ്ചുമുതൽ 11വരെയും വൈകിട്ട് നാലുമുതൽ രാത്രി 10വരെയുമാണ് ജിംനേഷ്യം പ്രവർത്തിക്കുക. പരിശീലകരുടെ സേവനം ലഭ്യമാണ്.
കോട്ടപ്പടി സ്‌പോർട്‌സ് ലൈഫ് ഫിറ്റ്നസ് സെന്റർ ഞായറാഴ്ച ഉദ്ഘാടനംചെയ്യുമെന്ന് ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് വി പി അനിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിൽ സർക്കാർ മേഖലയിൽ ഒരുക്കിയ ഏറ്റവും വലിയ ജിംനേഷ്യമാണിത്.
കായികതാരങ്ങളു...
കായികതാരങ്ങളുടെ ശരീരികക്ഷമതക്കൊപ്പം പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടാണ് പദ്ധതി. പകൽ 11ന് മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനംചെയ്യും. പി ഉബൈദുള്ള എംഎൽഎ അധ്യക്ഷനാകും. സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി വി ആർ അർജുൻ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി ഋഷികേശ്‌കുമാർ, സി സുരേഷ്, സ്‌പോർട്‌സ് കേരളാ ഫൗണ്ടേഷൻ അംഗം എ അച്ചു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.