വേങ്ങര: വേങ്ങര പഞ്ചായത്ത് പതിനേഴാം വാർഡിൽ വലിയോറ വലിയ തോടിന് കുറുകെയായി ട്രാക്ടർ പാലം വേണമെന്ന ആവശ്യവുമായി കർഷകരും നാട്ടുകാരും രംഗത്തെത്തി. വർഷങ്ങളായുള്ള ഈ ആവശ്യം പരിഗണിക്കാൻ സർക്കാർ തയ്യാറാവുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. വലിയോറപ്പാടത്തെ പടിഞ്ഞാറ് ഭാഗത്തേക്ക് ട്രാക്ടർ കൊണ്ടുപോകുന്നതിനും ഈ ഭാഗത്ത് നിന്നുംകാർഷിക ഉ ല്പനങ്ങൾ കൊണ്ടുവരുന്നതിനും തല ചുമടായി കൊണ്ട് വരേണ്ട സ്ഥിതിയാണുള്ളതെന്നും കർഷകർ പറയുന്നു.
കൂടാതെ ഈ പ്രദേശത്തെ ഇരുപതോളം വീട്ടു കാർക്ക് വാഹനഗതാഗതം സുഖമമാക്കുന്നതിനും ഇവിടെ ട്രാക്ടർ പാലം വേണമെന്ന് ആവശ്യം ശക്തമാവുകയാണ്. ഫണ്ടിന്റെ അപര്യാപ്തതയും സാങ്കേതികത്വവും പറഞ്ഞ് ത്രിതല പഞ്ചായത്തുകൾക്ക് സാധിക്കാത്ത അവസ്ഥയാണെന്നും കർഷകർ പറയുന്നു.
നിരവധി തവണ ഇറിഗേഷൻ, കൃഷി എന്നീവകുപ്പ് മന്ത്രിമാർക്ക് എസ്റ്റിമേറ്റ് സഹിതം പ്രൊപ്പോസൽ സമർപ്പിച്ചിട്ടും ഫലമുണ്ടായില്ല എന്നും നാട്ടുകാരും കർഷകനും പറയുന്നു. ഇവിടെ തോടിന് മീതെ വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ച നടപ്പാലമാണ് കർഷകരുടെ നാട്ടുകാരുടെയും ഏക ആശ്രയം. ഇതിലൂടെ കാൽനടയായി മാത്രമേ സഞ്ചരിക്കാൻ സാധിക്കൂ.ഇതും ഏത് സമയത്തും പൊളിഞ്ഞു വീഴാറായ അവസ്ഥയിലുമാണ്.
പാണ്ടികശാല ഭാഗത്തുള്ളവർക്ക് വലിയോപ്പാടത്തേക്കും തിരിച്ചും ഈ പാലം വരുന്നതോടെ വാഹനഗതാഗതം സുഖമമാകും എന്നാണ് കർഷകരുംനാട്ടുകാരും പറയുന്നത്. ഇവിടെ തോടിന്റെ രണ്ട് സൈഡിലും മൂന്ന് മീറ്റർ വീതിയിൽ കോൺക്രീറ്റ്റോഡ് എത്തി നിൽക്കുകയാണ്. ഇവിടെ ട്രാക്ടർ പാലവും വി.സി.ബിയും നിർമ്മിക്കാൻ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ചീഫ് എൻജിനീയർക്ക് നൽകിയ രണ്ടു കോടിയുടെ പ്രൊപ്പോസൽ ചീഫ് എൻജിനീയറുടെ ഓഫീസിൽ ഉണ്ട്. ഇവിടെ ട്രാക്ടർ പാലം നിർമ്മിക്കാൻവേങ്ങര ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനപ്രകാരം സംസ്ഥാനകൃഷി, ജലസേചന വകുപ്പ് മന്ത്രിമാർക്ക് കഴിഞ്ഞ സർക്കാരിന്റെ കാലത്തും ഈ സർക്കാറിലും നിവേദനവും പ്രപ്പോസലും സമർപ്പിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധിയിൽ ഫയൽ ചുവപ്പുനാടയിൽ കുടുങ്ങി നിൽക്കുകയാണെന്നും ഇവിടെ പാലം നിർമ്മിക്കാൻ ശക്തമായ സമ്മർദം ചെലുത്തുമെന്നും വാർഡ് മെമ്പർ യൂസുഫലി വലിയോറ പറഞ്ഞു.