കെ.ടി. ഗുൽസാറിനും ഫിൽസയ്ക്കും തിരൂരങ്ങാടിയുടെ യാത്രാമൊഴി

തിരൂരങ്ങാടി: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് വയനാട്ടിലേക്കു വിനോദയാത്രപോയ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ രണ്ടുപേർ മരിച്ചത് ആഘോഷദിനങ്ങളിൽ തിരൂരങ്ങാടിക്കു നൊമ്പരമായി. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ വയനാട് ചെന്നലോടിനു സമീപമാണ് കാർ താഴ്ചയിലേക്കു മറിഞ്ഞ് മരത്തിലിടിച്ച്‌ അപകടമുണ്ടായത്. കുടുംബത്തിലെ കുട്ടികളെയും ഉമ്മയെയും കൂട്ടിയാണ് രണ്ടു കാറുകളിലായി ഇവർ വയനാട്ടിലേക്കു യാത്രപോയിരുന്നത്.

കാർ ഓടിച്ചിരുന്ന തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ. ഹൈസ്‌കൂളിലെ അറബി അധ്യാപകനുമായ കെ.ടി. ഗുൽസാർ(44) ആണ് ശനിയാഴ്ച മരിച്ചത്. കെ.എൻ.എം. മർക്കസുദ്ദഅവ തിരൂരങ്ങാടി മണ്ഡലം ജോ. സെക്രട്ടറിയും ഇസ്‌ലാഹി പ്രഭാഷകനുമായിരുന്നു കെ.ടി. ഗുൽസാർ. അധ്യാപകർക്കായുള്ള ക്ലസ്റ്റർ പരിശീലകനും അറബി പാഠപുസ്തക -ചോദ്യപേപ്പർ നിർമാണ സമിതികളിലും പ്രവർത്തിച്ചിരുന്നു. റംസാൻമാസത്തിൽ ഉംറ നിർവഹിക്കുന്ന സംഘത്തോടൊപ്പം അമീറായി (നേതൃത്വം നൽകുന്നയാൾ) മക്കയിലേക്കു പോയിരുന്ന ഗുൽസാർ പെരുന്നാൾദിവസം രാത്രിയാണ് വീട്ടിൽ തിരിച്ചെത്തിയിരുന്നത്.

മരണവാർത്തയറിഞ്ഞ് സുഹൃത്തുക്കളും ബന്ധുക്കളുമടങ്ങുന്ന നിരവധിപേരാണ് ഞായറാഴ്ച തിരൂരങ്ങാടിയിൽ എത്തിയത്.

കൊളപ്പുറം ഗവ. ഹൈസ്‌കൂൾ, ചന്തപ്പടിയിലെ വസതി, തിരൂരങ്ങാടി യത്തീംഖാന എന്നിവിടങ്ങളിൽ പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ നിരവധിയാളുകൾ അന്ത്യോപചാരമർപ്പിച്ചു. യത്തീംഖാന മസ്ജിദിൽ നടന്ന മയ്യിത്ത് നമസ്‌കാരത്തിന് കെ.എൻ.എം. മർക്കസുദ്ദഅവ സംസ്ഥാന ജനറൽസെക്രട്ടറി സി.പി. ഉമർ സുല്ലമി നേതൃത്വംനൽകി.

തുടർന്ന് തിരൂരങ്ങാടി വലിയ ജുമാമസ്ജിദ് കബറിസ്താനിൽ കബറടക്കി. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗുൽസാറിന്റെ സഹോദരൻ കെ.ടി. ജാസിറിന്റെ മകൾ ഫിൽസ(11) ഞായറാഴ്ച ഉച്ചയോടെയാണ് മരിച്ചത്. തിരൂരങ്ങാടി ഒ.യു.പി. സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിനിയായ ഫിൽസ പഠനത്തിൽ മിടുക്കിയും സ്‌കൂളിലെ കലാ -സാഹിത്യ മത്സരങ്ങളിലെ സ്ഥിരംസാന്നിധ്യവും ജേതാവുമാണ്.

ഫിൽസയുടെ മൃതദേഹം തിങ്കളാഴ്ച വൈകീട്ട് ചന്തപ്പടിയിലെ വീട്ടിലെത്തിച്ച് തിരൂരങ്ങാടി വലിയപള്ളി കബർസ്താനിൽ മറവുചെയ്തു. അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവർ ആശുപത്രികളിൽ സുഖം പ്രാപിച്ചുവരുകയാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}