മലപ്പുറം: രണ്ടു ദിവസത്തിനിടെ 3 പേർ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചതിനെത്തുടർന്നു മലപ്പുറം ജില്ലയിൽ അതീവ ജാഗ്രത. ജില്ലയുടെ മലയോര മേഖലയിലാണ് മഞ്ഞപ്പിത്ത ഭീഷണിയുള്ളത്. നേരത്തെ ഇവിടെ മഞ്ഞപ്പിത്ത ബാധയുണ്ടായിരുന്നെങ്കിലും പിന്നീട് നിയന്ത്രണ വിധേയമായി. ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും രോഗം പടരുന്നത് ആശങ്കയ്ക്കു കാരണമായിട്ടുണ്ട്. സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ജില്ലാ മെഡിക്കൽ ഓഫിസർ തിങ്കളാഴ്ച അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
മലപ്പുറം പോത്തുകല്ല് സ്വദേശി കോടാലിപൊയിൽ ഇത്തിക്കൽ സക്കീറാണ് (35) രാവിലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. മഞ്ഞപ്പിതം ഗുരുതരമായി കരളിനെ ബാധിച്ചതാണ് അപകട കാരണം. കാളികാവ് ചോക്കാട് പന്നിക്കോട്ടുമുണ്ട മരുതിങ്ങലിലെ തണ്ടുപാറയ്ക്കൽ ജിഗിൻ (14), നിലമ്പൂർ ചാലിയാർ എളമ്പിലാക്കോട് പന്തലിങ്ങൽ റനീഷ് (42) എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചത്. ഈ വർഷം ഇതുവരെ മഞ്ഞപ്പിത്തം ബാധിച്ച് ജില്ലയിൽ മരിച്ചവരുടെ എണ്ണം എട്ടായി.