പറപ്പൂർ: സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് ഫണ്ട് കൈമാറിയിട്ടും മരുന്ന് ലഭ്യമാക്കാത്തതിനെ തുടർന്ന് പറപ്പൂർ ഹോമിയൊ ഡിസ്പെൻസറിയുടെ പ്രവർത്തനം താളം തെറ്റുന്നു. ഓഡിറ്റർമാരുടെ വിമർശനം കൂടി വന്നതോടെ പഞ്ചായത്തും മെഡിക്കൽ ഓഫീസറും വിഷമവൃത്തത്തിലായി.
ദിവസവും അമ്പതിലധികം പേരാണ് പറപ്പൂർ പഞ്ചായത്തിന് സമീപമുള്ള ഹോമിയൊ ഡിസ്പെൻസറിയിലെത്തുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ഹോമിയോ മരുന്ന് വാങ്ങാൻ പഞ്ചായത്ത് രണ്ട് ലക്ഷം രൂപ വകയിരിത്തിയിരുന്നു. മരുന്ന് വാങ്ങാൻ സർക്കാർ നിയത്രണത്തിൽ ആലപ്പുഴയിൽ പ്രവർത്തിക്കുന്ന സംസ്ഥാന ഹോമിയൊപതിക് കോ ഓപറേറ്റീവ് ഫാർമസിക്ക് പണം നൽകുകയും ചെയ്തു. എന്നാൽ 1.20 ലക്ഷം രൂപയുടെ മരുന്ന് മാത്രമാണ് ലഭ്യമാക്കിയത്.
79000 രൂപയുടെ മരുന്ന് ഒരുവർഷമായിട്ടും ലഭിച്ചിട്ടില്ല. അത് കൊണ്ട് തന്നെ പുതിയതായി ഫണ്ട് വെക്കാനും കഴിയുന്നില്ല ദിവസവും ഒ പിയിലെത്തുന്ന വൃദ്ധരsക്കമുള്ള രോഗികൾ മരുന്നില്ലാതെ മടങ്ങുകയാണ്. നിലവിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഡിസ്പെൻസറിക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ ചോലക്കുണ്ടിൽ ഒരു സ്വകാര്യവ്യക്തി അഞ്ച് സെൻ്റ് സ്ഥലം പഞ്ചായത്തിന് സൗജന്യമായി നൽകിയിരുന്നു. വേങ്ങര ലൈവ്. ഡിപ്പാർട്ട്മെന്റ് ഫണ്ട് വെച്ച് പുതിയ കെട്ടിട നിർമ്മിക്കാനുള്ള നീക്കം പഞ്ചായത്ത് ഭരണസമിതി നടത്തികൊണ്ടിരിക്കെ അടിയന്തരമായി മരുന്ന് ലഭ്യമാക്കിയില്ലെങ്കിൽ ഡിസ്പെൻസറി അടച്ച് പൂട്ടേണ്ട അവസ്ഥയാണെന്ന് പ്രസിഡന്റ് അംജദ ജാസ്മിനും വൈസ്പ്രസിഡന്റ് ഇ.കെ സൈദുബിനും പറഞ്ഞു.