വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് പതിനേഴാം വാർഡിലെ പാണ്ടികശാല തേർക്കയം മുതൽ ബാക്കിക്കയം റഗുലേറ്റർ വരെ വില്ലേജ് ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിനായി ടൂറിസം വകുപ്പ് ഉദ്യോഗസ്ഥ സംഘം സ്ഥലം പരിശോധന നടത്തി.
ഇവിടെ വില്ലേജ് ടൂറിസം പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ടൂറിസം വകുപ്പ് മന്ത്രിക്ക് വാർഡ് മെമ്പറായ യൂസുഫലി വലിയോറ നിവേദനം നൽകിയിരുന്നു. ഇതേ തുടർന്നാണ് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചത്.
തേർക്കയം മുതൽ ബാക്കിക്കയം റഗുലേറ്റർവരെ പുഴയോരം സൈഡ് ഭിത്തി കെട്ടി സംരക്ഷിക്കൽ, ഇൻ്റെർ ലോക്ക് ചെയ്ത് നടപ്പാത നിർമ്മിക്കാനും പുഴയിൽ ബോട്ട് സർവീസ് ആരംഭിക്കുവാനും പദ്ധതി വിഭാവനം ചെയ്യുന്നു.
ഇതിൻ്റെ ഭാഗമായി വേങ്ങര ഗ്രാമപഞ്ചായത്ത് ഭരണ സമിതി തീരുമാന പ്രകാരം അഞ്ചു കോടി രൂപയുടെ പ്രൊപ്പോസൽ ടൂറിസം വകുപ്പ് മന്ത്രിക്ക് സമർപ്പിച്ചിരിന്നു.
ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരായ ഡെപ്യൂട്ടി ഡയറക്ടർ തോമസ് ആൻ്റെണി, ടൂറിസം പ്രോജക്ട് എൻജിനീയർ സജോഷ്, ടി.ഡി.പി.സി ഉദ്യോഗസ്ഥനായ വരുൺ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
വാർഡ് മെമ്പർ യൂസുഫലി വലിയോറ, വേങ്ങര ഗ്രാമഞ്ചായത്ത് പഞ്ചായത്ത് അസിസ്റ്റൻറ് എൻജിനീയർ കെ.കൃഷ്ണൻകുട്ടി, തൂമ്പിൽ അലവിക്കുട്ടി, പാറക്കൽ മുഹമ്മദ് കുട്ടി, പാറക്കൽ ഉസ്മാൻ, മുക്കൻ സുബൈർ, കെ.എം മുസ്തഫ, കരുമ്പിൽ മുഹമ്മദലി എന്നിവർ സംഘത്തെ അനുഗമിച്ചു.