മലപ്പുറം: പൊതുജനങ്ങളുടെ പരാതി പരിഹാരത്തിനുള്ള സംസ്ഥാന സർക്കാരിന്റെ ‘കരുതലും കൈത്താങ്ങും’ അദാലത്ത് ജില്ലയിൽ പൂർത്തിയായി. ഡിസംബർ 20-ന് നിലമ്പൂരിൽ തുടങ്ങിയ അദാലത്താണ് ചൊവ്വാഴ്ച തിരൂരങ്ങാടി അദാലത്തോടെ സമാപിച്ചത്.
മുൻകൂറായും അല്ലാതെയുമായി 6,747 പരാതികളാണ് അദാലത്തിൽ കിട്ടിയത്. താലൂക്ക് ഓഫീസുകൾ വഴിയും ഓൺലൈനായും കിട്ടിയ 4,232 പരാതികളിൽ 1,382 പരാതികൾ തീർപ്പാക്കി. 2,515 പുതിയ പരാതികൾ വേദിയിൽ നേരിട്ട് ലഭിച്ചു. പരിഗണനാവിഷയം അല്ലാത്തതിനാൽ 346 പരാതികൾ തള്ളി.വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക.
അവശേഷിക്കുന്ന 5,019 പരാതികൾ രണ്ടാഴ്ചയ്ക്കകം തീർപ്പാക്കാൻ മന്ത്രിമാർ ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി. ജില്ലയുടെ ചുമതലയുള്ള കായികമന്ത്രി വി. അബ്ദുറഹ്‌മാൻ, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർ അദാലത്തിന് നേതൃത്വംനൽകി. കാലങ്ങളായി പരിഹരിക്കപ്പെടാതിരുന്ന അനേകം കേസുകൾക്ക് അദാലത്തിൽ പരിഹാരമായി.
ഭിന്നശേഷിക്കാരുടെ വിഷയങ്ങൾ, ചികിത്സാസഹായം, മുൻഗണനാ റേഷൻകാർഡുകളുടെ വിതരണം തുടങ്ങി എല്ലാ വിഷയങ്ങളിലും മന്ത്രിമാർ പരിഹാരം നിർദേശിച്ചു. ഏഴ് അദാലത്തുകളിലായി 442 റേഷൻകാർഡുകൾ വിതരണംചെയ്തു. ഇതിൽ 410 മുൻഗണനാ കാർഡുകളും 32 അന്ത്യോദയ കാർഡുകളുമാണ്. കളക്ടർ വി.ആർ. വിനോദ്, അസിസ്റ്റന്റ് കളക്ടർ വി.എം. ആര്യ, പെരിന്തൽമണ്ണ സബ് കളക്ടർ അപൂർവ ത്രിപാദി, തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര, എ.ഡി.എം. എൻ.എം. മെഹറലി, ജനപ്രതിനിധികൾ, മറ്റ് ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.