കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) ദീർഘിപ്പിക്കുന്ന ജോലി പുരോഗമിക്കുന്നു. റൺവേയുടെ രണ്ടറ്റങ്ങളിലും മണ്ണിട്ട് റെസ നീളം കൂട്ടുന്ന ജോലിയാണു നടക്കുന്നത്.
വിവിധ പാളികളായാണ് മണ്ണിട്ട് ഉയർത്തുന്നത്. 25 സെന്റീമീറ്റർ കനത്തിൽ മണ്ണിട്ട് യന്ത്രസംവിധാനത്തോടെ അമർത്തി 20 സെന്റിമീറ്ററിലേക്കു മാറ്റും. ബലപരിശോധന നടത്തിയ ശേഷം വീണ്ടും 25 സെന്റിമീറ്റർ കനത്തിൽ മണ്ണിട്ട് ബലപ്പെടുത്തും.
ഇത്തരത്തിൽ മണ്ണിന്റെ ബലം ഉറപ്പാക്കിയാണ് ഉയർത്തുന്നത്. അതേസമയം, മണ്ണ് യഥാസമയം ലഭിക്കുന്നതിനുള്ള കാലതാമസം ഇടയ്ക്കിടെ ഉണ്ടാകുന്നുണ്ട്.
റൺവേ കഴിഞ്ഞാലുള്ള സുരക്ഷാ ഭാഗമാണ് ‘റെസ’യെന്ന ചതുപ്പുനിലം.
വിമാനങ്ങൾ റൺവേയിൽനിന്നു തെന്നിയാൽ പിടിച്ചുനിർത്തുന്ന പ്രദേശമാണിത്. നിലവിൽ റൺവേയുടെ രണ്ടറ്റങ്ങളിലും 90 മീറ്റർ നീളത്തിലാണു റെസയുള്ളത്. അത് 150 മീറ്റർകൂടി ദീർഘിപ്പിച്ച് 240 മീറ്റർ വീതമുള്ള റെസയാക്കുന്നതിനുള്ള ജോലിയാണു നടക്കുന്നത്.