വേങ്ങര: വൻകിട കമ്പനികളുടെ സി.എസ്.ആർ. ഫണ്ടിൽ പകുതിവിലയ്ക്ക് സ്കൂട്ടറുകളടക്കം വിതരണംചെയ്യാമെന്ന് വാഗ്ദാനംനൽകി പണംതട്ടിയ വേങ്ങര ഗ്രാമപ്പഞ്ചായത്തംഗങ്ങൾ രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. വേങ്ങര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്താഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു.
മാർച്ച് വേങ്ങര അങ്ങാടിയിൽ ഏരിയാ സെക്രട്ടറി കെ.ടി. അലവിക്കുട്ടി ഉദ്ഘാടനംചെയ്തു. എൻ.ജി.ഒ. കോൺഫെഡറേഷന്റെ മറപറ്റി നടത്തിയ ഈ തട്ടിപ്പിൽ വേങ്ങരയിൽ നിരവധിപേരാണ് ഇതിനകം അകപ്പെട്ടിട്ടുള്ളതെന്നും ഇപ്പോൾ കേസിലകപ്പെട്ട അനന്തുകൃഷ്ണന്റെ ഏജന്റായി വേങ്ങരയിൽ പ്രവർത്തിച്ച ഗ്രാമപ്പഞ്ചായത്തംഗം യൂസുഫലി വലിയോറ വലിയ തുക തട്ടിയെടുത്തെന്നും തട്ടിപ്പിന് മറയിടാനും ജനങ്ങളെ കബളിപ്പിക്കാനുമാണ് ഇദ്ദേഹം വേങ്ങര പൊലീസ്‌സ്റ്റേഷനിൻ അനന്തു കൃഷ്ണനെതിരെ പരാതി നൽകിയിട്ടുള്ളതെന്നും പ്രവർത്തകർ ആരോപിച്ചു.
മാർച്ചിന് വി. ശിവദാസ്, എൻ. മുഹമ്മദ് അഷറഫ്, പി. പത്മനാഭൻ, പി. അച്യുതൻ, കെ.വി. ഗോപിനാഥ്, കെ. സുരേഷ് കുമാർ, സമ്മദ് കുറുക്കൻ എന്നിവർ നേതൃത്വംനൽകി.