വേങ്ങര: വേങ്ങരയിലെയും പരിസരത്തെയും കടകളില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷണം പതിവാക്കിയ വിരുതൻ വിലസുന്നു. വിവിധ ഇടങ്ങളില്‍ നിന്ന് മൊബൈലുകള്‍ മോഷ്ട്ടിച്ച തിരൂരങ്ങാടി സ്വദേശി ബിയാസ് ഫാറൂഖ് (32)ആണ് പിടികൊടുക്കാതെ വിലസുന്നത്.
കഴിഞ്ഞ ദിവസം ഊരകം പുത്തന്‍ പീടിക ലത്വീഫിന്റെ കടയില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ട്ടിച്ചെന്നതാണ് ഇയാള്‍ക്കെതിരെയുള്ള അവസാനത്തെ പരാതി. കളിക്കോപ്പ് കടക്കാരനായ ലത്ത്വീഫിനോട് സ്ക്കൂട്ടറിലെത്തിയ പ്രതി വിവിധ കളിക്കോപ്പുകള്‍ ആവശ്യപ്പെട്ടു. അത് തിരഞെടുക്കുന്നതിനിടയിലാണ് കടയില്‍ ഉപയോഗിച്ച് വന്ന മൊബൈല്‍ ഫോണ്‍ കൈക്കലാക്കിയത്. ലത്ത്വീഫ് വേങ്ങര പോലീസില്‍ പരാതി നല്‍കിയതോടെയാണ് അന്നെ ദിവസം വേങ്ങര ടൗണ്‍, വെങ്കുളം എന്നിവിടങ്ങളില്‍ നിന്നും ഇയാള്‍ സമാന രീതിയില്‍ മോഷണം നടത്തിയത് മനസ്സിലാകുന്നത്.
മലപ്പുറം, തിരൂരങ്ങാടി പ്രദേശങ്ങളിലും പ്രതി കഴിഞ ദിവസങ്ങളില്‍ മൊബൈല്‍ മോഷണം നടത്തിയിട്ടുണ്ട്. സി സി ടി വി ദൃശ്യങ്ങളില്‍ നിന്നാണ് എല്ലാ കേസുകളിലെയും പ്രതി ഒരാളാണെന്ന് വ്യക്തമായത്. പ്രതിക്കെതിരെ 55 കേസുകള്‍ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എല്ലാ സ്ഥലങ്ങളില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ മാത്രമാണ് പ്രതി മോഷ്ട്ടിച്ചിട്ടുള്ളത്. ലഹരിക്കടിമയായ പ്രതി ഇതിനായി പണം കണ്ടെത്താനാണ് മോഷണം നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതിക്കായി പോലീസ് അന്വേഷണം നടത്തിവരികയാണ്.