ഇന്നലെ കാശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെമ്പറും കാരാത്തോട് സ്വദേശിയുമായ പി കെ അബൂത്വാഹിർ. ഈ മാസം ഇരുപതിനാണ് താഹിറും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം വിനോദസഞ്ചാരത്തിനായി കാശ്മീരിലേക്ക് യാത്രതിരിച്ചത്.
അന്ന് രാത്രി ഡൽഹിയിൽ തങ്ങിയശേഷം പിറ്റേദിവസമാണ് ഭീകരാക്രമണം ഉണ്ടായ പഹൽ ഗാമിലെത്തിയത്. രാത്രി ഹോട്ടലിൽ തങ്ങിയ ശേഷം 22ന് രാവിലെ കുതിരസവാരിക്കായി പഹൽഗാമിൽ ഇറങ്ങി. കേരളത്തിൽ നിന്ന് ഉൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നുമുള്ള ടൂറിസ്റ്റുകൾ ഏറെ ആഹ്ലാദത്തോടെയാണ് അവിടെ സമയം ചെലവഴിച്ചത്. പൈൻ മരങ്ങളാൽ നിറഞ്ഞ പച്ചപ്പുള്ള വളരെ മനോഹരമായ സ്ഥലമാണിത്. മിനി സ്വിറ്റ്സർലൻഡ് എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ ധാരാളം പേരാണ് ഇവിടെ എത്തുന്നത്. ഓഫ് റോഡുകൾ മാത്രമായതിനാൽ കുതിര സവാരിയാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഞങ്ങളും കുതിര സവാരി നടത്തി. കുട്ടികളെല്ലാം ഏറെ ആഹ്ലാദത്തോടെ ഓടിക്കളിക്കുകയും ഫോട്ടോകൾ എടുക്കുകയും ഒക്കെ ചെയ്തു. ഉച്ചയ്ക്ക് 1:45 ഓടെയാണ് ഞങ്ങൾ ഇവിടെ നിന്ന് മടങ്ങുന്നത്. ഏകദേശം ഒരു കിലോമീറ്റർ അപ്പുറത്തുള്ള കഫേ ക്ലൗഡ് റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്നതിനിടയാണ് ആക്രമണം ഉണ്ടാവുന്നത്. സൈന്യവും ആളുകളും ഓടിക്കൂടുകയും ആംബുലൻസും സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനങ്ങളും എല്ലാം സ്ഥലത്തേക്ക് സൈറൺ മുഴക്കി കുതിച്ചു പായുന്നതുമെല്ലാം കണ്ടപ്പോഴാണ് വെടിവെപ്പ് ഉണ്ടായതായി മനസ്സിലാവുന്നത്.
സന്തോഷത്തിന്റെ താഴ് വര പെട്ടെന്ന് ശോകമൂകമായി. വളരെവേദനാജനകമായ സംഭവമായി പോയെന്നും അബുതാഹിർപ്രതികരിച്ചു. ഇപ്പോഴും കാശ്മീരിൽ ആണുള്ളത്. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. 25ന് മടങ്ങണം എന്ന് ഉദ്ദേശിച്ചാണ് യാത്ര പോയത്. കാശ്മീരിലെ മറ്റ് സ്ഥലങ്ങൾ കൂടി കാണാൻ പ്ലാൻ ഉണ്ടായിരുന്നു. ഇനി അത് നടക്കുമോ എന്നറിയില്ല. നാട്ടിലേക്ക് ടിക്കറ്റിനു വേണ്ടി ശ്രമിക്കുകയാണ്. റോഡിലെല്ലാം സുരക്ഷാ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഞങ്ങൾ ഉൾപ്പെടെ ടൂറിസ്റ്റുകൾ ഒന്നും ഇന്ന്പുറത്തിറങ്ങിയിട്ടില്ല- അബൂ ത്വാഹിർ പറഞ്ഞു.
ഊരകം ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പറും സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമാണ് എൻ ആർ അബു എന്ന അബൂത്വാഹിർ.