മലപ്പുറം: അടിയന്തര മൃഗചികിത്സയ്ക്കായുള്ള മൊബൈൽ യൂണിറ്റുകൾ മലപ്പുറത്തെത്തി. നാലു മൊബൈൽ വെറ്ററിനറി യൂണിറ്റുകളും (എംവിയു) ഒരു മൊബൈൽ സർജറി യൂണിറ്റുമായി (എംഎസ്‌യു) അഞ്ചു പുതിയ വാഹനങ്ങളാണ് ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ളത്.
വൈകീട്ട് ആറുമുതൽ രാവിലെ ആറുവരെയാണ് എംവിയുവിന്റെ പ്രവർത്തനം. രാവിലെ 10 മുതൽ അഞ്ചുവരെയാണ് സർജറി യൂണിറ്റ് പ്രവർത്തിക്കുക. വെറ്ററിനറി യൂണിറ്റിൽ ഒരു ഡോക്ടറും ഡ്രൈവർ കം അറ്റൻഡറുമാണുണ്ടാകുക.
യൂണിറ്റുകളുടെ സേവനം ആവശ്യമുള്ളവർ 1962 എന്ന നമ്പറിൽ വിളിച്ചാൽമതി. ഏറ്റവുമടുത്ത സ്ഥലത്തുനിന്നുള്ള യൂണിറ്റുകൾ ആവശ്യമുള്ള സ്ഥലത്തെത്തി സേവനം നൽകും. കന്നുകാലികൾക്ക് 450 രൂപയും പട്ടി, പൂച്ച എന്നിവയ്ക്ക് 950 രൂപയുമാണ് സേവനത്തിന് ഈടാക്കുന്നത്.
സർജറി ആവശ്യമുള്ള സേവനങ്ങൾക്ക് 1962-ൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർചെയ്യണം. സർജിക്കൽ യൂണിറ്റ് മലപ്പുറം ജില്ലാ മൃഗസംരക്ഷണവകുപ്പിന്റെ കൈവശവും വെറ്ററിനറി യൂണിറ്റുകൾ അതത് ബ്ലോക്കുകൾക്കു കീഴിലുള്ള ആശുപത്രികളിലുമാണുണ്ടാകുക. അരീക്കോട്, തേഞ്ഞിപ്പലം, പൊന്നാനി, പെരിന്തൽമണ്ണ ഏരിയകളിലേക്കാണ് ആദ്യഘട്ടത്തിൽ വാഹനം അനുവദിക്കുക. നിലമ്പൂരും തിരൂരും നേരത്തേതന്നെ മൊബൈൽ വെറ്ററിനറി യൂണിറ്റുകളുണ്ട്.
ബ്ലോക്ക് അടിസ്ഥാനത്തിലാണ് വാഹനങ്ങൾ അനുവദിച്ചിട്ടുള്ളത്. രണ്ടോ മൂന്നോ ബ്ലോക്കുകൾക്ക് ഒരു വാഹനം എന്നരീതിയിലാണ് ആദ്യഘട്ടത്തിൽ അനുവദിച്ചത്. വാഹനങ്ങളുടെ രേഖപരിശോധനകളെല്ലാം പൂർത്തിയാക്കി ഈ ആഴ്ചതന്നെ അതത് സ്ഥലങ്ങളിലേക്ക് വാഹനം കൈമാറുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. സഖറിയ സാദിഖ് മധുരക്കറിയൻ പറഞ്ഞു.
രാത്രികാലങ്ങളിൽ മൃഗങ്ങൾക്കുണ്ടാകുന്ന അടിയന്തര ആവശ്യങ്ങൾ പരിഹരിക്കുകയാണ് മൊബൈൽ യൂണിറ്റുകളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.