മകനെയും കുടുംബത്തെയും ഒഴിപ്പിച്ചാണ് നടപടി
തിരൂരങ്ങാടി: വീട്ടിൽനിന്ന് മകൻ പുറത്താക്കിയ 78 വയസ്സുള്ള അമ്മയെ ഹൈക്കോടതി ഉത്തരവിലൂടെ വീട്ടിൽ തിരികെ പ്രവേശിപ്പിച്ചു. തൃക്കുളം അമ്പലപ്പടിയിലെ പരേതനായ തണ്ടാശ്ശേരി കുമാരന്റെ ഭാര്യ രാധയെയാണ് റവന്യൂ ഉദ്യാഗസ്ഥരെത്തി വീട്ടിൽ പ്രവേശിപ്പിച്ചത്.
ഹൈക്കോടതി ഉത്തരവും തുടർന്ന് കളക്ടറുടെ നിർദേശങ്ങളുമുണ്ടായിട്ടും വീട്ടിൽനിന്ന് ഒഴിയാതിരുന്ന മകനെയും കുടുംബത്തെയും ഒഴിപ്പിച്ചാണ് അമ്മയെ സബ്‌കളക്ടർ ദിലീപ് കെ. കൈനിക്കരയുടെ നേതൃത്വത്തിലുള്ള റവന്യൂസംഘവും പോലീസുമെത്തി വീട്ടിൽ പ്രവേശിപ്പിച്ചത്. മുതിർന്ന പൗരന്മാരെ സംരക്ഷിക്കുന്നതിനുള്ള നിയമനടപടികളുടെ ഭാഗമായാണ് നടപടി.
അമ്മയ്ക്കെതിരേ മകൻ സുരേഷ്‌കുമാർ ആർഡിഒയെ സമീപിച്ചിരുന്നു. 2021-ൽ ആർഡിഒ അമ്മയ്ക്ക് അനുകൂലമായി ഉത്തരവിറക്കി. ഇതിനെ ചോദ്യംചെയ്ത് മകൻ കളക്ടറെ സമീപിച്ചു. 2023-ൽ കളക്ടറും അമ്മയ്ക്ക് അനുകൂലമായി ഉത്തരവിറക്കി. മകൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും 2025-ൽ ഹൈക്കോടതിയുടെ വിധിയും രാധയ്ക്ക് അനുകൂലമായി. റവന്യൂ ഉദ്യോഗസ്ഥർ നിരന്തരം ആവശ്യപ്പെട്ടിട്ടും വീട്ടിൽനിന്ന് ഇറങ്ങാതിരുന്ന മകനെയും കുടുംബത്തെയും തിങ്കളാഴ്ച വൈകുന്നേരം സബ്‌കളക്ടറും സംഘവുമെത്തി ഒഴിപ്പിക്കുകയായിരുന്നു. മകളുടെ വീട്ടിലായിരുന്നു അമ്മ ഇതുവരെ താമസിച്ചിരുന്നത്.
ഉദ്യോഗസ്ഥരെത്തിയിട്ടും വീട് തുറക്കാതായതോടെ കതക് ചവിട്ടിപ്പൊളിച്ചാണ് രാധയെ വീട്ടിൽ പ്രവേശിപ്പിച്ചത്. ഉദ്യോഗസ്ഥരുടെ നടപടികൾ തടസ്സപ്പെടുത്തിയ പേരമകളെ പോലീസ് അറസ്റ്റുചെയ്‌തുനീക്കി. തിരൂരങ്ങാടി തഹസിൽദാർ പി.ഒ. സാദിഖ്, ഭൂരേഖാ തഹസിൽദാർ എൻ. മോഹനൻ, ഡെപ്യൂട്ടി തഹസിൽദാർമാരായ എ. സുലൈമാൻ, കെ.പി. ഗോവിന്ദൻകുട്ടി, തിരൂരങ്ങാടി എസ്‌ഐ. ബിജു തുടങ്ങിയവർ നടപടിക്രമങ്ങൾക്ക് നേതൃത്വംനൽകി.