മലപ്പുറം: ഭക്ഷണ വിൽപന സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ശുചിത്വ നിലവാരമില്ലാത്ത ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. മലപ്പുറം നഗരസഭ വലിയവരമ്പ്, കോട്ടപ്പടി, വലിയങ്ങാടി, പാണക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകളിലും ഭക്ഷണ, വിൽപന സ്ഥാപനങ്ങളിലും മലപ്പുറം നഗരസഭ ആരോഗ്യ വിഭാഗം ശനിയാഴ്ച പുലർച്ചെ പരിശോധന നടത്തി. പഴകിയ ഇറച്ചി, അച്ചാറുകൾ, വിവിധയിനം ചിക്കൻ വിഭവങ്ങൾ എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു. മാലിന്യ സംസ്കരണം തൃപ്തികരമായി നടത്താത്ത സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു.
സ്ഥാപനങ്ങൾക്കെതിരെ നോട്ടിസുകൾ നൽകി പിഴയും പ്രോസിക്യൂഷനും അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ ക്ലീൻസിറ്റി മാനേജർ അറിയിച്ചു. പരിശോധനയിൽ നഗരസഭ ക്ലീൻ സിറ്റി മാനേജർ കെ. മധുസൂദനൻ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ. മധു, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പി.കെ. മുനീർ എന്നിവർ പങ്കെടുത്തു.