മലപ്പുറം: നിലമ്പൂർ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കളക്ടർ വി.ആർ. വിനോദ്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഖ്യാപനം വന്നാൽ തിരഞ്ഞെടുപ്പ് നടത്തുന്നതിന് ജില്ലയിലെ സംവിധാനങ്ങൾ സജ്ജമാണ്. ഉപതിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപ്പട്ടിക തിങ്കളാഴ്ച പ്രസിദ്ധീകരിക്കുമെന്നും തുടർന്നും പട്ടികയിൽ പേരു ചേർക്കാൻ അവസരം ഉണ്ടാകുമെന്നും കളക്ടർ പത്രസമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ പ്രത്യേക സംക്ഷിപ്ത വോട്ടർപ്പട്ടിക പുതുക്കൽ ആരംഭിച്ചശേഷം വെള്ളിയാഴ്ച വരെയായി മണ്ഡലത്തിലെ വോട്ടർപ്പട്ടികയിൽ പേരു ചേർക്കാനായി 20,803 അപേക്ഷകളാണ് ലഭിച്ചത്. ഏപ്രിൽ എട്ടിനു കരടു പട്ടിക പ്രസിദ്ധീകരിക്കുന്നത് വരെ 15296-ഉം തുടർന്ന് 5507 -ഉം അപേക്ഷകളാണ് ലഭിച്ചത്.
ഫെബ്രുവരി മൂന്നു മുതൽ ഏഴുവരെ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് കമ്പനിയുടെ അംഗീകൃത എൻജിനീയർമാരുടെ നേതൃത്വത്തിൽ ഉപതിരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങൾ, വിവിപാറ്റ് മെഷീനുകൾ എന്നിവയുടെ പ്രാഥമിക പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. 408 ബാലറ്റ് യൂണിറ്റുകളുടെയും 408 കൺട്രോൾ യൂണിറ്റുകളുടെയും 408 വിവിപാറ്റ് യൂണിറ്റുകളുടെയും പരിശോധന പൂർത്തീകരിച്ചു.
ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ ഏഴു മുതൽ ഒൻപതു വരെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കറിന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ സന്ദർശനം നടത്തിയിരുന്നു. പോളിങ് ബൂത്തുകളടക്കം സന്ദർശിച്ച ഇദ്ദേഹം ഉദ്യോഗസ്ഥരുമായും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും ചർച്ച നടത്തി.
1100 വോട്ടർമാർക്ക് ഒരു പോളിങ് ബൂത്ത് എന്ന നിലയിലാണ് ക്രമീകരിച്ചിട്ടുള്ളത്. അതിനാൽ നിലമ്പൂർ മണ്ഡലത്തിൽ 59 പോളിങ് ബൂത്തുകളാണ് പുതിയതായി വന്നത്. മണ്ഡലത്തിൽ ആകെ 263 ബൂത്തുകളാണ് നിലവിലുള്ളത്. ബൂത്തുകളുടെ എണ്ണം കൂടിയതിനാൽ അധികമായി വരുന്ന ഇവിഎം, വിവിപാറ്റ് മെഷീനുകൾ എന്നിവയുടെ പ്രാഥമിക പരിശോധന ഉടൻ പൂർത്തിയാക്കുമെന്നും കളക്ടർ അറിയിച്ചു.