മലപ്പുറം: ഭാര്യയെ അറവുശാലയിൽ കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തിയ ഭർത്താവിന് വധ ശിക്ഷ വിധിച്ചു. പരപ്പനങ്ങാടി സ്വദേശി റഹീനയുടെ കൊലപാതകത്തിൽ ഭർത്താവ് നജുബുദ്ദീനെയാണ് ശിക്ഷിച്ചത്. അഞ്ചപ്പുര ബീച്ച് റോഡിലെ അറവുശാലയിലെത്തിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. മഞ്ചേരി അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോടതി II ജഡ്ജി എ വി ടെല്ലസാണ് വധശിക്ഷയ്ക്ക് വിധിച്ചത്.
2017 ജൂലൈ 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയെ തവനൂർ ജയിലിലേക്ക് മാറ്റി. റഹീനയെ 2003 ലാണ് നജുബുദ്ദീൻ വിവാഹം ചെയ്തത്. 2011 ൽ മറ്റൊരു സ്ത്രീയെ പ്രതി വിവാഹം കഴിച്ചു. പരപ്പനങ്ങാടി ചുടലപ്പറമ്പിലെ വീട്ടിലാണ് രണ്ടാം ഭാര്യക്കൊപ്പം പ്രതി താമസിച്ചത്. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ഇതേ തുടർന്ന് റഹീനയുമായുള്ള ദാമ്പത്യ ബന്ധത്തിൽ കലഹങ്ങൾ പതിവായി. ബന്ധം ഉപേക്ഷിച്ച് റഹീനയും കുട്ടികളും ഉമ്മയോടൊപ്പം സ്വന്തം വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. ഇവർ തമ്മിൽ വിവാഹമോചന കേസും ഫയൽ ചെയ്തിരുന്നു.
ഇതോടെയാണ് റഹീനയെ വകവരുത്താൻ പ്രതി തീരുമാനിച്ചത്. പരപ്പനങ്ങാടി പയനിങ്ങൽ ജംഗ്ഷനിൽ ഇറച്ചിക്കട നടത്തിവന്ന പ്രതി ഇവിടെ നിന്നുള്ള കത്തി അഞ്ചപ്പുര ബീച്ച് റോഡിലുള്ള തന്റെ അറവുശാലയിലെത്തിച്ചു. കൃത്യം നടന്ന ദിവസം രാവിലെ അറവുശാലയിലെ ജോലിക്കാരെ വിളിച്ച് കിട്ടുന്നില്ലെന്നും സഹായിക്കാൻ വരണമെന്നും ആവശ്യപ്പെട്ട് പ്രതി റഹീനയെ ഫോണിൽ വിളിച്ചു.
പിന്നീട് റഹീന താമസിച്ചിരുന്ന വാടക ക്വാർട്ടേർസിലെത്തി റഹീനയെ കൂട്ടി ബൈക്കിൽ അറവുശാലയിലെത്തി. ഇവിടെ വച്ച് റഹീനയുടെ കഴുത്തിലെ മഹർ മാല പൊട്ടിച്ച പ്രതി, കരുതിയിരുന്ന കത്തി ഉപയോഗിച്ച് റഹീനയുടെ കഴുത്തറുത്ത്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മുങ്ങിയ പ്രതി തൃശ്ശൂർ, പാലക്കാട് ,കോയമ്പത്തൂർ എന്നിവിടങ്ങളിൽ അലഞ്ഞുതിരിഞ്ഞു. കൈയ്യിലെ പണം തീർന്നപ്പോൾ പണമെടുക്കാനായി നരിക്കുനിയിലുള്ള സ്വന്തം വീട്ടിലേക്ക് വന്നിരുന്നു. അവിടെ വച്ചാണ് പൊലീസിന്റെ പിടിയിലായത്.
പരപ്പനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത 294/17 കേസിൽ ഐപിസി സെക്ഷൻ 302, 404 വകുപ്പുകളാണ് ചുമത്തിയത്. മഞ്ചേരി അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോടതി || ലാണ് വിചാരണ നടന്നത്. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ഐപിസി 404കഠിന തടവും 25000 രൂപ പിഴയും വിധിച്ച കോടതി ഐപിസി 302 പ്രകാരം പ്രതിക്ക് വധശിക്ഷയും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കുകയായിരുന്നു.