കൊണ്ടോട്ടി: ജനൽപാളിയുടെ കൊളുത്ത് ഡ്രിൽ ഉപയോഗിച്ച് നീക്കം ചെയ്ത് അകത്തുകടക്കുന്ന മോഷ്ടാവിനെതിരേ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി കൊണ്ടോട്ടി പോലീസ്. സ്റ്റേഷൻ പരിധിയിൽ അടുപ്പിച്ച് രണ്ടു കേസുകൾ വന്നതോടെയാണ് പോലീസ് മുന്നറിയിപ്പ് നൽകിയത്.
മുൻവശത്തെ വാതിൽകട്ടിളയോട് ചേർന്ന് ജനൽ ഉള്ള വീടുകളിലാണ് മോഷ്ടാവ് കയറുന്നത്.
ജനൽപാളി ഡ്രിൽ ചെയ്ത് കൊളുത്ത് മാറ്റി തുറന്ന് വാതിലിന്റെ ബോൾട്ട് നീക്കിയാണ് കള്ളൻ അകത്ത് കടക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയും ബുധനാഴ്ചയുമാണ് മോഷ്ടാവ് വീടുകളിലെത്തിയത്. കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ കോടങ്ങാട്ടെ ആലുങ്ങൽത്തൊടി ഹനീഫയുടെ വീട്ടിൽ കയറിയ മോഷ്ടാവ് രണ്ടരപ്പവന്റെ സ്വർണാഭരണം കവർന്നു. തുറയ്ക്കലിൽ മംഗലത്ത് നവാസിന്റെ വീട്ടിൽ മോഷ്ടാവ് കയറിയെങ്കിലും വീട്ടുകാർ ശബ്ദം കേട്ട് ഉണർന്നതിനെ തുടർന്ന് ഓടിരക്ഷപ്പെട്ടു.