കൂരിയാട്: കോഴിക്കോട്- തൃശൂർ ദേശീയപാത നിർമാണം നടന്നുകൊണ്ടിരിക്കെ തകർന്ന മലപ്പുറം വേങ്ങര കൂരിയാട്ടെ പാതയുടെ പുനർനിർമാണം എങ്ങനെ ആവണമെന്നതിന്റെ അന്തിമരൂപരേഖ ഇനിയുമായില്ല. പണിതുടങ്ങാനുള്ള അനുമതിയും ഇതുവരെ കരാറുകാർക്ക് ലഭിച്ചിച്ചിട്ടില്ല.
മേയ് 19-നാണ് കൂരിയാട് നിർമാണം അവസാനഘട്ടത്തിലിരിക്കെ ഇരുന്നൂറ്റിയൻപതോളം മീറ്റർനീളത്തിൽ സർവീസ് റോഡുൾപ്പെടെയുള്ള പാത തകർന്നത്. ഇവിടെ 400 മീറ്റർ ദൂരത്തിൽ വയഡക്ട് നിർമിക്കണമെന്നാണ് അന്ന് പരിശോധന നടത്തിയ വിദഗ്ധസമിതിയുടെ ശുപാർശ. ഉറപ്പില്ലാത്ത മണ്ണുള്ള വയൽ ഭാഗത്ത് മുഴുവൻ ദൂരത്തിലും വയഡക്ട് നിർമിക്കണമെന്നും ഇരുവശത്തുമുള്ള സർവീസ് റോഡിന്റെ ഉയരം കൂട്ടണമെന്നും ജനപ്രതിനിധികളും നാട്ടുകാരും കർഷകരും ആവശ്യമുന്നയിച്ചു. എന്നാൽ കൂരിയാട് അടിപ്പാതയുടെ പാലം മുതൽ പാടത്തുള്ള ആദ്യത്തെ പാലം വരെ വയഡക്ട് നിർമിക്കാനാണ് അധികൃതർ ഉദ്ദേശിക്കുന്നത്. ഇതാവട്ടെ നാന്നൂറ് മീറ്ററിൽ താഴെയാണുതാനും. ഇതിനു പോലും അന്തിമാനുമതി കിട്ടിയിട്ടില്ല. നാൽപ്പത് അടിയിലധികം ഉയരത്തിൽ കെട്ടിപ്പൊക്കിയ മണ്ണു പൂർണമായി മാറ്റി. മണ്ണു പരിശോധയും പരിശോധനാ പൈലിങ്ങും കഴിഞ്ഞ് പണിക്കാരും യന്ത്രങ്ങളും കാത്തിരിക്കുകയാണ്. ഇതിനിടെ ഇരുഭാഗത്തേക്കുമുള്ള സർവീസ് റോഡുകൾ തുറന്നുകൊടുത്തു എന്നതാണ് ആശ്വാസം.
തകർന്ന സ്ഥലം ചൊവ്വാഴ്ച റീജണൽ ഓഫീസർ സന്ദർശിക്കും. രാവിലെ കോഴിക്കോട് ജില്ലയിലെ സന്ദർശനം പൂർത്തിയാക്കിയതിനു ശേഷമാണ് കൂരിയാട്ട് എത്തുക. അതിനുശേഷമായിരിക്കും അന്തിമ തീരുമാനമെന്ന് ലെയ്‌സൺ ഓഫീസർ പി.പി.എം. അഷ്‌റഫ് അറിയിച്ചു.
സർവീസ് റോഡിൽ ഗതാഗതക്കുരുക്ക്
കോഴിക്കോടു നിന്ന് തൃശ്ശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡ് തുറന്നു കൊടുത്തെങ്കിലും കൂരിയാട് ഏതു സമയവും ഗതാഗതക്കുരുക്കാണ്. ചിലപ്പോൾ ഒരുകിലോമീറ്ററോളം അകലെ കൊളപ്പുറം കവലവരെ നീളാറുണ്ട്. തിരക്കേറിയ പരപ്പനങ്ങാടി മലപ്പുറം സംസ്ഥാനപാത ഈ റോഡിന് കുറുകെ കടന്നുപോകുന്നതാണിതിനു കാരണം. ഈ ഭാഗത്തെത്തുമ്പോൾ ദേശീയപാതയിലൂടെ യാത്രചെയ്യുന്നവർ പരപ്പനങ്ങാടി മലപ്പുറം സംസ്ഥാനപാത മുറിച്ചുകടക്കാൻ ഒരുപാട് സമയം കാത്തുനിൽക്കേണ്ട ഗതികേടിലാണ്. ഇത് മുൻകൂട്ടി അറിയുന്ന പലരും കൂരിയാട് പനമ്പുഴ റോഡിനെയാണ് ആശ്രയിക്കുന്നത്.