തലക്ക് മുകളിൽ 10000 ലിറ്ററിന്റെ ഫൈബർ ജല ശേഖരണി : താഴെ വീഴുമെന്ന ഭയപ്പാടോടെ കുടുംബങ്ങൾ

വേങ്ങര: ഉപയോഗ യോഗ്യമല്ലാത്ത 10000 ലിറ്ററിന്റെ ഫൈബർ ജല ശേഖരണി ജീവന് ഭീഷണി. ഭയപ്പാടിൽ ഉറങ്ങാനാവാതെ നിരവധി കുടുംബങ്ങളും. വേങ്ങര ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് പാക്കടപ്പുറായയിലാണ് ഉപയോഗ യോഗ്യമല്ലാത്ത ജലശേഖരണി ഭീഷണിയായത്. 20 വർഷങ്ങൾക്ക് മുമ്പാണ് മാടംചിന ബാലിക്കാട് കുടിവെള്ള പദ്ധതി എന്ന പേരിൽ ഈ പദ്ധതി നിലവിൽ വരുന്നത്. താവയിൽ പള്ളിക്കടുത്തുള്ള വയലിലെ കുളം വൃത്തിയാക്കി ഹൈപവർ മോട്ടോർ സ്ഥാപിച്ചാണ് 50 അടിയോളം ഉയരത്തിലുള്ള ഫൈബർ നിർമ്മിത ജല ശേഖരണിയിൽ വെള്ളമെത്തിച്ചിരുന്നത്. എന്നാൽ ജലനിധി പദ്ധതി മുഖേന വീടുകളിൽ വെള്ളമെത്തിയതോടെ ഈ പദ്ധതി പഞ്ചായത്ത് ഉപേക്ഷിക്കുകയായിരുന്നു. ഇതിലേക്കു വെള്ളം പമ്പ് ചെയ്യലും നിർത്തി വെച്ചതോടെ പൈപ്പ് ലൈനുകളും നശിക്കാൻ തുടങ്ങി. വെള്ളമില്ലാത്ത ജലശേഖരണി കോൺക്രീറ്റ് സ്‌ലാബിൽ ഉറപ്പിച്ചിട്ടില്ലാത്തതിനാൽ കാറ്റടിച്ചാൽ ഇത് താഴെ വീഴാൻ സാധ്യതയുണ്ടെന്നു പരിസര വാസികൾ പറയുന്നു. ഭാരമുള്ള ടാങ്ക് തൊട്ടടുത്ത വീടുകൾക്ക് മുകളിൽ പതിച്ചാൽ വലിയ അപകടത്തിനു കാരണമാകും. മാത്രമല്ല നാലു കോൺക്രീറ്റു കാലിൽ പടുത്തുയർത്തിയ ജല സംഭരണിയുടെ ചുറ്റുഭാഗത്തും വീടുകളാണ്. ജന സാന്ദ്രതയുള്ള ഈ പ്രദേശത്ത് താമസിക്കുന്നവർക്ക് ഈ സംവിധാനം എന്നും തലവേദനയായിരിക്കും. ജല സംഭരണി ഉയരം കൂടിയ കോൺക്രീറ്റ് പ്ലാറ്റുഫോമിൽ നിന്ന് താഴെ ഇറക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഗ്രാമ പഞ്ചായത്ത് അധികൃതർ ചെവികൊള്ളുന്നില്ലെന്നു നാട്ടുകാർക്ക് പരാതിയുണ്ട്. ജലസംഭരണി എടുത്തു മാറ്റണമെന്ന് പരിസര വാസികൾ ഗ്രാമ സഭയിൽ ആവശ്യം ഉന്നയിച്ചിരുന്നുവെന്നും, ഒരു അത്യാഹിതം സംഭവിക്കുന്നതിനു മുമ്പ് ജലശേഖരണി എടുത്തു മാറ്റാൻ ഗ്രാമ പഞ്ചായത്തിൽ സമ്മർദം ചെലുത്തുമെന്നും വാർഡ്‌ മെമ്പർ നുസ്രത്ത് തുമ്പയിൽ പറയുന്നു. അതേ സമയം ജലശേഖരണി താഴെയിറക്കി വെക്കണമെന്ന ആവശ്യം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും പരാതി കിട്ടിയാലുടൻ നടപടി സ്വീകരിക്കുമെന്നും വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. പി ഹസീന ഫസൽ പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}