ജിദ്ദ: റജബ് 15നു മുമ്പ് ഹജ്ജ് കരാറുകൾ പൂർത്തിയാക്കണമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ വിവിധ രാജ്യങ്ങളുടെ ഹജ്ജ് കാര്യ ഓഫിസുകളോട് ആവശ്യപ്പെട്ടു. അടുത്ത ഹജ്ജ് സീസണിനായുള്ള ഒരുക്കത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളുടെ ഹജ്ജ് കാര്യ ഓഫിസ് മേധാവികളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വിവിധ രാജ്യങ്ങളിൽനിന്നുള്ള നൂറിലധികം മന്ത്രിമാർ, മുഫ്തിമാർ, ഹജ്ജ് കാര്യ ഓഫിസ് മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
റജബ് 15നു മുമ്പ് ക്യാമ്പ് സേവനങ്ങൾക്കുള്ള കരാറുകൾ പൂർത്തിയാക്കുക, ശഅ്ബാൻ 13നു മുമ്പ് മക്കയിലും മദീനയിലും താമസ സൗകര്യം ഉറപ്പാക്കുക തുടങ്ങിയവ സമയബന്ധിതമായി പൂർത്തിയാക്കണം. എല്ലാ സാമ്പത്തിക, ഭരണപരമായ ഇടപാടുകളും നുസ്ക് മസാർ പ്ലാറ്റ്‌ഫോം വഴി നടത്തണമെന്നും ഹജ്ജ് മന്ത്രി ആവശ്യപ്പെട്ടു.