സോഷ്യൽ മീഡിയയിൽ വൈറലാകാൻ വ്യത്യസ്തമായ റീൽസ് ചിത്രീകരിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. തൂങ്ങിമരിക്കുന്ന രംഗം മൊബൈലിൽ ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തിൽ കഴുത്തിൽ കുരുക്ക് മുറുകിയാണ് കുമ്പള ആരിക്കാടി സ്വദേശി മരിച്ചത്. ആരിക്കാടി ഒഡ്ഡു ഗ്രൗണ്ടിനു സമീപം താമസിക്കുന്ന ബാബു-സുമതി ദമ്പതികളുടെ മകൻ സന്തോഷ് (30) ആണ് മരിച്ചത്. വെള്ളിയാഴ്ച (ജനുവരി 9) രാത്രി 11 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന സന്തോഷ്, പതിവായി റീൽസുകൾ ചെയ്ത് ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു.
വെള്ളിയാഴ്ച രാത്രി 10.30-ഓടെയാണ് സന്തോഷ് റീൽസ് ചിത്രീകരണം തുടങ്ങിയത്. മുറിയിലെ ഫാനിലോ സീലിംഗ് ഹുക്കിലോ സാരിയോ മറ്റോ ഉപയോഗിച്ച് കുരുക്കിട്ട ശേഷം, ഉയരം കിട്ടാനായി കട്ടിയുള്ള തെർമോക്കോൾ കഷ്ണങ്ങൾക്ക് മുകളിൽ കയറി നിൽക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. തൂങ്ങിമരിക്കുന്നതായി അഭിനയിക്കുന്നതിനിടെ, അപ്രതീക്ഷിതമായി കാലിനടിയിലെ തെർമോക്കോൾ പൊട്ടിപ്പോവുകയും സന്തോഷ് താഴേക്ക് വീഴുകയും ചെയ്തു. ഇതോടെ കഴു,ത്തിൽ കുരുക്ക് മു,റുകി മരണം സംഭവിക്കുകയായിരുന്നു.
സുഹൃത്തിന്റെ ഇടപെടൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ ഇതിന്റെ ദൃശ്യങ്ങളോ അല്ലെങ്കിൽ താൻ ചെയ്യാൻ പോകുന്ന കാര്യത്തെക്കുറിച്ചുള്ള വിവരമോ സന്തോഷ് ഒരു സുഹൃത്തിന് വാട്‌സ്ആപ്പിൽ അയച്ചുകൊടുത്തിരുന്നു. ഇത് കണ്ട ഉടൻ അപകടം മണത്ത സുഹൃത്ത് സന്തോഷിനെ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഇതോടെ പരിഭ്രാന്തനായ സുഹൃത്ത് ഉടൻ തന്നെ സന്തോഷിന്റെ വീട്ടുകാരെ വിളിച്ച് വിവരം അറിയിച്ചു. വിവരമറിഞ്ഞെത്തിയ വീട്ടുകാർ സന്തോഷിന്റെ കിടപ്പുമുറിയുടെ വാതിലിൽ തട്ടിയെങ്കിലും തുറന്നില്ല. തുടർന്ന് ബഹളം വെച്ച് അയൽവാസികളുടെ സഹായത്തോടെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോഴാണ് സന്തോഷിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മ,രണം സംഭവിച്ചിരുന്നു.
പോലീസ് നടപടി കുമ്പള പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ശനിയാഴ്ച രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. റീൽസ് ചിത്രീകരണത്തിനിടെയുണ്ടായ അപകടമാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. സന്തോഷിന്റെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു.