മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള മുസ്ലീംലീഗ് സ്ഥാനാര്‍ഥികളെ ഫെബ്രുവരിയില്‍ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. തദ്ദേശ തെരഞ്ഞെടുപ്പ് സെമി ഫൈനലായിരുന്നു. അതില്‍ അഭൂതപൂര്‍വമായ വിജയമാണ് ലഭിച്ചത്. ഇനി ഫൈനലാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയും മുന്നണിയും സജ്ജമാണ്. ജനുവരിയില്‍ യു.ഡി.എഫിന്റെ സീറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തികുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുശേഷം ഫെബ്രുവരിയില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകുമെന്നും പി.എം.എ സലാം പറഞ്ഞു.
മുസ്ലീം ലീഗിന് കൂടുതല്‍ സീറ്റിന് അര്‍ഹതയുണ്ടെന്നാണ് പാണക്കാട് തങ്ങള്‍ പറഞ്ഞത്. ഇത് സംബന്ധിച്ച് യു.ഡി.എഫില്‍ നല്ല രീതിയിലുള്ള ചർച്ച നടക്കും. വിജയസാധ്യത മാത്രം പരിഗണിച്ച് സീറ്റുകൾ വെച്ചുമാറാൻ സാധ്യതയുണ്ട്. കൂടുതല്‍ സീറ്റിന് അര്‍ഹതയുണ്ടെങ്കിലും യു.ഡി.എഫില്‍ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ലീഗ് തയാറല്ല.
മൂന്ന് ടേമില്‍ മത്സരിച്ചവര്‍ മാറിനില്‍ക്കണമെന്ന നിബന്ധനയൊന്നും ബാധകമാക്കിയിട്ടില്ല. മൂന്ന് ടേമില്‍ മത്സരിച്ചവര്‍ മാറിനില്‍ക്കട്ടെയെന്നത് ഇതുവരെ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബാധമാക്കിയിട്ടില്ല. ഇനി വേണമെങ്കിലും അത്തരമൊരു തീരുമാനത്തിലെത്താം. തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്നും പി.എം.എ സലാം പറഞ്ഞു.