വേങ്ങര: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ രാഷ്ട്രീയ ചർച്ചകളിൽ വേങ്ങര മണ്ഡലം മുൻപന്തിയിലേക്ക്. നിലവിലെ എം.എൽ.എ പി.കെ. കുഞ്ഞാലിക്കുട്ടി മണ്ഡലം മാറി മലപ്പുറത്ത് മത്സരിച്ചേക്കുമെന്ന വാർത്തകൾ സജീവമാകുന്നതിനിടയിൽ, വേങ്ങര പിടിച്ചെടുക്കാൻ ശക്തനായ സ്ഥാനാർത്ഥിയെ കളത്തിലിറക്കാനാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി സബാഹ് കുണ്ടുപുഴക്കലിനെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ.
മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെയും ജനകീയ പ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാരം കാണാത്തതിനുമെതിരെയുള്ള പ്രതിഷേധം വോട്ടാക്കി മാറ്റാനാണ് എൽ.ഡി.എഫ് ലക്ഷ്യമിടുന്നത്. ജനകീയ ഇടപെടലുകളിലൂടെയും വികസന കാഴ്ചപ്പാടുകളിലൂടെയും ശ്രദ്ധേയനായ സബാഹിനെ രംഗത്തിറക്കുന്നതിലൂടെ മണ്ഡലത്തിൽ അട്ടിമറി വിജയം നേടാമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ. സാധാരണക്കാരുടെ പ്രശ്നങ്ങൾ നിയമസഭയിൽ എത്തിക്കാനും മണ്ഡലത്തിന്റെ സമഗ്ര പുരോഗതിക്കും സബാഹിന്റെ സ്ഥാനാർത്ഥിത്വം കരുത്താകുമെന്ന് പ്രാദേശിക നേതൃത്വം വിശ്വസിക്കുന്നു. ഔദ്യോഗിക പ്രഖ്യാപനങ്ങൾ വന്നിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും സബാഹിന്റെ പേര് ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു.