വേങ്ങര ഗ്രാമ പഞ്ചായത്ത് ബസ് സ്റ്റാന്റില്‍ ബസ്സുകളല്ലാത്ത വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി. വേങ്ങര ബസ് കൂട്ടായ്മ കൺവീനർ പറപ്പൂര്‍ പുഴച്ചാല്‍ സ്വദേശി കെ വി സൈഫുദ്ദീൻ കേരള ഹൈക്കോടതിയിൽ നൽകിയ കേസിൽ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് ഉത്തരവിട്ടത്. ഇതേ തുടർന്ന് സ്റ്റാൻ്റിൽ മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഗ്രാമ പഞ്ചായത്ത് വിലക്കി.
ബസ്സ്റ്റാന്റില്‍ ബസുകള്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടല്‍ പതിവാണ്. ദീര്‍ഘ ദൂര യാത്ര പോവുന്നവരടക്കം രാവിലെ വാഹനം പാര്‍ക്ക് ചെയ്ത് വൈകീട്ട് വാഹനം എടുക്കുന്ന രീതിയും ഇവിടെ പതിവാണ്. ബസുകള്‍ക്ക് വാഹനങ്ങള്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കിയതോടെയാണ് കോടതിയെ സമീപിച്ചത്. സ്റ്റാൻ്റിൻ്റെ കിഴക്ക് വശത്തുള്ള എം എല്‍ എ ഓഫിസടക്കം പ്രവർത്തിക്കുന്ന കെട്ടിടത്തിനും പഴയ കെട്ടിടത്തിനും പാര്‍ക്കിംങ് സൗകര്യമില്ല.
മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് തടയുന്നത് ബസ്റ്റാൻഡിലെ കച്ചവടത്തെ ബാധിക്കുമെന്നു ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
അതേ സമയം, സ്റ്റാൻ്റുകളിൽ 10 മിനിറ്റിനകം ആളുകളെ ഇറക്കുകയോ കയറ്റുകയോ ചെയ്ത ശേഷം ബസുകൾ സ്റ്റാൻ്റ് വിടണമെന്നാണ് മോട്ടോർ വാഹന നിയമം അനുശാസിക്കുന്നതെങ്കിലും രാപകൽ ഭേദമന്യേ മണിക്കൂറുകളോളം ബസുകൾ ഇവിടെ നിർത്തിയിടുന്നതിലും വ്യാപക പ്രതിഷേധമുണ്ട്. മറ്റിടങ്ങളിൽ സർവീസ് നടത്തുന്ന ബസുകളും ഗ്രാമീണ സ്ഥലങ്ങളിലേക്കുള്ള ട്രിപ്പ് മുടക്കിയ ബസുകളുമടക്കം സ്റ്റാൻ്റിൽ പാർക്കിങ്ങിനായി എത്തുന്നുവെന്ന ആക്ഷേപവും നിലവിലുണ്ട്.