പരപ്പനങ്ങാടി: ചേളാരി, ചെട്ടിപ്പടി ഭാഗങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തിവന്നിരുന്ന രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടി.
അരിയല്ലൂർ കൊടക്കാട് സ്വദേശി വാണിയംപറമ്പത്ത് വീട്ടിൽ ഇഹ്സാനുൽ ബഷീർ (32), പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി കൈതക്കൽ വീട്ടിൽ നിഷാദ് (34) എന്നിവരെയാണ് 9.692 ഗ്രാം മെത്താംഫിറ്റമിനുമായി (MDMA) അറസ്റ്റ് ചെയ്തത്.
അരിയല്ലൂർ കൊടക്കാട് ഭാഗത്ത് സ്കൂട്ടറിൽ ലഹരിമരുന്ന് കടത്തിക്കൊണ്ടുവരുന്നതിനിടെ തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വലയിലാക്കിയത്.
ചേളാരി, കൂട്ടുമുച്ചി, ചെട്ടിപ്പടി ഭാഗങ്ങളിൽ ലഹരി വിൽപന സജീവമാണെന്ന രഹസ്യവിവരത്തെത്തുടർന്ന് എക്സൈസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.
പിടിയിലായവരിൽ ഇഹ്സാനുൽ ബഷീർ മുൻപും സമാനമായ മയക്കുമരുന്ന് കേസിൽ പ്രതിയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
പരപ്പനങ്ങാടി റേഞ്ചിൽ രജിസ്റ്റർ ചെയ്ത കേസിൽ കോടതി നടപടികൾ നേരിട്ടുവരികയായിരുന്നു ഇയാൾ. പ്രതികളെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എക്സൈസ് സംഘത്തിൽ സർക്കിൾ ഇൻസ്പെക്ടർക്ക് പുറമെ അസിസ്റ്റന്റ് ഇൻസ്പെക്ടർ അരവിന്ദൻ, പ്രിവന്റീവ് ഓഫീസർ ദിലീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജിനരാജ്, ദിദിൻ എന്നിവരും ഉണ്ടായിരുന്നു.