വേങ്ങര: റമദാൻ മാസത്തിലെ ആദ്യ വെള്ളിയാഴ്ച പ്രാർത്ഥനാനിർഭരമായ അന്തരീക്ഷത്തിൽ വിശ്വാസികൾ ഒത്തു ചേർന്നു. വേങ്ങരയിലെ എല്ലാ ജുമ മസ്ജിദിലും നൂറു കണക്കിന് വിശ്വാസികളാണ് പുണ്യം തേടിയെത്തിയത്. റമദാനിലെ വെള്ളിയാഴ്ചകൾക്ക് ഏറെ പവിത്രത കൽപ്പിക്കുന്നതിനാൽ പള്ളികളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
മണിക്കൂറുകൾക്ക് മുൻപ് തന്നെ വിശ്വാസികൾ പള്ളിയിലെത്തി സുന്നത്ത് നമസ്കാരങ്ങളിലും ഖുർആൻ പാരായണങ്ങളിലും മുഴുകി. ആദ്യത്തെ പത്തിലെ ഈ വെള്ളിയാഴ്ചയെ വിശ്വാസികൾ ഏറെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.
തുടർന്ന് നടന്ന ഖുതുബയിൽ റമദാൻ മാസത്തിന്റെ മഹത്വത്തെക്കുറിച്ചും സക്കാത്ത്, നോമ്പ് തുടങ്ങിയ അനുഷ്ഠാനങ്ങൾ പാലിക്കേണ്ട രീതികളെക്കുറിച്ചും ഖത്തീബ് വിശ്വാസികളെ ബോധവൽക്കരിച്ചു. പകലുടനീളം വ്രതമനുഷ്ഠിച്ചും ഇബാദത്തുകളിൽ ഏർപ്പെട്ടും റമദാനിലെ വരും ദിനങ്ങളെ വരവേൽക്കാൻ ആത്മീയമായ ഒരുക്കത്തിലാണ് ഓരോ വിശ്വാസിയും.