ആതവനാട് ലോറി അപകടം: എട്ടു മണിക്കൂർ രക്ഷാപ്രവർത്തനം വിഫലം; ക്ലീനർ മുസ്തഫയെ രക്ഷിക്കാനായില്ല

മലപ്പുറം: മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ക്വാറിയിലെ വെള്ളക്കെട്ടിൽ നിന്നും ലോറി ഉയർത്തിയെങ്കിലും ക്ലീനറുടെ ജീവൻ രക്ഷിക്കാനായില്ല. ആതവനാട് ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ മിനി ലോറിയുടെ ക്ലീനർ മലപ്പുറം മേൽമുറി സ്വദേശി മുസ്തഫ മരിച്ചു. ലോറിയുടെ ക്യാബിൻ പൊളിച്ചാണ് മുസ്തഫയെ പുറത്തെടുത്തത്. ലോറി ഡ്രൈവർ ചട്ടിപ്പറമ്പ് സ്വദേശി ജാഫറിനെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:30 യോടെ അപകടത്തിൽ പെട്ട ലോറി എട്ടു മണിക്കൂറിനൊടുവിലാണ് പുറത്തെത്തിച്ചത്. അപ്പോഴേക്കും കാബിനുള്ളിൽ കുടുങ്ങിയ ക്ലീനർ മരിച്ചിരുന്നു.

രണ്ടുതവണ മിനിലോറി ഉയർത്താൻ ശ്രമിച്ചെങ്കിലും പരാജമായിരുന്നു. ഒടുവിലാണ് ലോറി ഉയർത്താനായത്. അപ്പോഴേക്കും ക്ലീനർ മുസ്തഫയുടെ ജീവൻ നഷ്ടമായിരുന്നു.

സാധനങ്ങളുമായി പോയ മിനി ലോറി 70 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്. ക്വാറിയുടെ സമീപത്ത് നേരത്തെയും അപകടങ്ങളുണ്ടായിട്ടുണ്ടെന്നും സുരക്ഷാ ഭിത്തിപോലും ഇവിടെ സ്ഥാപിച്ചിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.

പലചരക്കുമായി പോകുന്നതിനിടെയാണ് ലോറി ക്വാറിയിലേക്ക് വീണത്. അതുവഴി പോകുകയായിരുന്ന വിദ്യാര്‍ഥിയാണ് അപകടം ആദ്യം കണ്ടത്. പിന്നീട് വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. നാട്ടുകാരാണ് ഡ്രൈവറെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. മാലിന്യവും പ്ലാസ്റ്റിക്കും നിറഞ്ഞതും ആഴമുള്ളതുമായ പഴയ ക്വാറിയിലെ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമായിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}