തിരുവനന്തപുരം: നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ചവരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാമെങ്കിലും മാർച്ച് 15ന് മുമ്പ് നൽകിയ അപേക്ഷകൾ മാത്രമേ ഇത്തവണ പട്ടികയിൽ വോട്ട് ചേർക്കാൻ പരിഗണിക്കുകയുള്ളൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇനി അപേക്ഷ നൽകുന്നവർക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല. 10 ദിവസം മുമ്പുവരെ സമർപ്പിച്ച അപേക്ഷകളാണ് നിലവിൽ പ്രോസസ് ചെയ്ത് വോട്ടർപട്ടികയിൽ ചേർക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചു.
കമീഷന്‍റെ ഈ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. പത്രിക സമർപ്പണത്തിന്റെ അവസാന ദിവസം വരെ പുതിയ വോട്ടർമാരെ ചേർക്കാൻ അവസരമുണ്ടെന്ന ചീഫ് ഇലക്ടറൽ ഓഫിസറുടെ ഉറപ്പ് പാലിക്കണമെന്നാണ് ആവശ്യം. അപേക്ഷ സ്വീകരിച്ച് വോട്ടർ പട്ടികയിൽ ഇടംപിടിക്കുന്നതുവരെ നീളുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പരമാവധി 10 ദിവസം വേണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിപ്പിൽ പറഞ്ഞു. അതിനാൽ, മാർച്ച് 15 വരെ സമർപ്പിച്ച അപേക്ഷകളാണ് നിലവിൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അർഹമാകുന്നത്. ഇനി ലഭിക്കുന്ന പുതിയ അപേക്ഷകൾ സ്വീകരിക്കുകയോ മാർച്ച് 15നു ശേഷം ലഭിച്ച അപേക്ഷകളിൽ നടപടി സ്വീകരിക്കുകയോ ചെയ്യുക തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനശേഷമാണ്.