കോട്ടക്കൽ: മക്കള്‍ ജോലിക്കു പോയ സമയത്ത് വീട്ടില്‍ കയറി എഴുപതുകാരിയെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ അയല്‍വാസിയായ യുവാവ് പിടിയില്‍. തോക്കാമ്പാറ സ്വദേശി കൊച്ചമ്മല്‍ ഹരികൃഷ്ണയെയാണ് (31) അറസ്റ്റ് ചെയ്തത്. ഇയാള്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ്.
കഴിഞ്ഞ ജനുവരി 27നാണ് സംഭവം. അയല്‍വാസിയായ രുഗ്മിണിയമ്മക്ക് ചെറിയ ഓര്‍മക്കുറവുള്ളത് കൃത്യമായി അറിയുന്നയാളാണ് പ്രതി. ഇയാൾ വീട്ടില്‍ കയറി രുഗ്മിണിയമ്മയെ ആക്രമിച്ച് മോഷണം നടത്തി. സംഭവത്തിന് ശേഷം സ്ത്രീയുടെ നിലവിളിശബ്ദം കേട്ടെന്ന് പറഞ്ഞെത്തിയ പ്രതി മറ്റുള്ളവരോടൊപ്പം രുഗ്മിണിയമ്മയുടെ വീടൊഴികെ മറ്റെല്ലാ വീടുകളിലും കയറിയിറങ്ങിയിരുന്നു.
പിന്നീട് സംശയം തോന്നിയ അയല്‍വാസികള്‍ ഇവരുടെ വിട്ടിലെത്തുകയായിരുന്നു. രക്തത്തില്‍ കുളിച്ചുകിടക്കുന്ന രുഗ്മിണിയമ്മയെ ആശുപത്രിയിലെത്തിക്കാനും പ്രതിയായ ഹരികൃഷ്ണ ഒപ്പം നിന്നു. മോഷ്ടിച്ച രണ്ടു പവന്‍ വരുന്ന വളകള്‍ കോട്ടക്കലിലാണ് ഇയാൾ വിറ്റത്. കൃത്യത്തിനു ശേഷം ബാങ്ക് ഇടപാടുകള്‍ നിരീക്ഷിച്ചാണ് പൊലീസ് ഹരികൃഷ്ണയിലേക്ക് എത്തുന്നത്. ഇതിനിടെ മോഷ്ടിച്ച ആഭരണങ്ങള്‍ വില്‍ക്കുകയും കടബാധ്യതകള്‍ തീര്‍ക്കുകയും ചെയ്തു.